ഫോമ കേരള കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളം ഇന്നു കാണുന്ന വികസനത്തിന് ഭൂപരിഷ്‌ക്കരണം കഴിഞ്ഞാല്‍ മലയാളികള്‍ കടപ്പെട്ടിരിക്കുന്നത് പ്രവാസികളോടാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: അമേരിക്കന്‍ മലയാളിസംഘടനയായ ഫെഡറേഷന്‍ ഒഫ് മലയാളി അസോസിയേഷന്‍സ് ഒഫ് അമേരിക്കാസ് (ഫോമാ)ന്റെ കേരള കണ്‍വെന്‍ഷനും ജീവകാരുണ്യ പദ്ധതിയുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മാസ്‌ക്കറ്റ് ഹോട്ടലില്‍ കവി ഒ.എന്‍.വിയുടെ സ്മരണാര്‍ത്ഥം തയ്യാറാക്കിയ പ്രൗഢഗംഭീരവേദിയിലായിരുന്നു കേരള കണ്‍വെന്‍ഷന്റെ തുടക്കം.

കേരളം ഇന്നു കാണുന്ന വികസനത്തിന് ഭൂപരിഷ്‌ക്കരണം കഴിഞ്ഞാല്‍ മലയാളികള്‍ കടപ്പെട്ടിരിക്കുന്നത് പ്രവാസികളോടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ നാടിന്റെ വികസനത്തിനു പ്രവാസികള്‍ വഹിച്ച പങ്ക് ചെറുതല്ല. വലിയതോതില്‍ സാമ്പത്തിക പരാധീനത ഉണ്ടായ ഘട്ടത്തില്‍ നാടിനെ താങ്ങി നിര്‍ത്തിയത് പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണമാണ്. നമ്മുടെ നാടിന് ഒട്ടേറെ പോരായ്മയുണ്ടെങ്കിലും അഭിമാനിക്കാനും ഏറെ കാര്യങ്ങളുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

പ്രാവാസ ജീവിതം നയിക്കാന്‍ മലയാളികള്‍ക്ക് സഹായകരമായതു നമ്മുടെ നാട്ടിലെ സാര്‍വത്രിക വിദ്യാഭ്യാസമാണ്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പഠിക്കാനുള്ള അവസരം കേരളത്തിലുണ്ട്. ഇതു നമ്മുടെ നാടിന്റെ വലിയ പ്രത്യേകതയാണ്. പ്രവാസ ജീവിതത്തെ സഹായിക്കുന്ന പ്രധാന ഘടകം വിദ്യാഭ്യാസ രംഗത്തെ ഈ പുരോഗതിയാണ്. കേരളം നേടിയ വികസനത്തെ കേരള മോഡല്‍ എന്നാണു മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക നേട്ടം കൊണ്ടു മാത്രമല്ലിത്. നമുക്ക് നേടാന്‍ കഴിഞ്ഞ സാമൂഹിക മാറ്റവും കേരള മോഡല്‍ എന്ന വിശേഷണത്തിനു വികസിത രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവാസികളുണ്ട്.

പ്രവാസികള്‍ക്ക് അഭിമാനിക്കാവുന്നതാണു നമ്മുടെ നാടിന്റെ ജീവിത നിലവാരം. ന്യായമായ വേതനവും അതു നല്‍കുന്ന ജീവിത ഭദ്രതയും നമുടെ നാട്ടിലുണ്ട്. നമ്മുടെ സ്വകാര്യ അഹങ്കാരമാണിത്. കേരളത്തിലെ സാമൂഹ്യജീവിതം ഏതു നാടിന്റെയും മുന്നിലാണ്. നാം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരം നമ്മുടെ സാമൂഹ്യ ഘടന പരിശോധിച്ചാല്‍ മനസിലാകും. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയില്‍ ഊന്നിയ പ്രവര്‍ത്തനമാണു നാട്ടില്‍ നടക്കുന്നത്. കേരളത്തിന്റെ ഈ പ്രത്യേകത മലയാളികള്‍ ഉള്ള ഏതു പ്രദേശത്തും കാണാന്‍ കഴിയും. വിവിധ മതക്കാരുടെ ആരാധനാലയങ്ങള്‍പോലും അടുത്തടുത്താണ്. ഇതൊക്കെ നമ്മുടെ നാടിനു മാത്രം അവകാശപ്പെട്ടതാണ്.

മതത്തിന്റെയും ജാതിയുടെയുംപേരില്‍ കൊലപാതകങ്ങള്‍ രാജ്യത്തു നടക്കുമ്പോള്‍ മാനവിക സൗഹൃദം കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. അതിന്റെ പ്രതീകമാണ് പ്രവാസികള്‍. ആരുടെ മുന്നിലും പ്രവാസികള്‍ക്ക് തലകുനിക്കേണ്ടിവന്നിട്ടില്ല. നാടിന്റെ സത്ഗുണനങ്ങളുടെ പ്രതീകമാണ് പ്രവാസികള്‍. നാടിന്റെ വികസനത്തിന് പല കാര്യങ്ങളും പ്രവാസികള്‍ ചെയ്തിട്ടുണ്ട്. പലതുംചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വീടില്ലാത്ത ഒരുപാട് പേര്‍ കേരളത്തിലുണ്ട്. അവര്‍ക്ക് വീട് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. അഞ്ചുലക്ഷത്തോളം പേര്‍ക്ക് വീടില്ല. ഇതില്‍ രണ്ടുലക്ഷംപേര്‍ സ്ഥലവും വീടും ഇല്ലാത്തവരാണ്. വീടുവയ്ക്കാന്‍ ധാരാളം സ്ഥലം ആവശ്യമുള്ളതിനാല്‍ കെട്ടിട സമുച്ചയമാണ് സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നത്. 400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന് നാലു ലക്ഷംരൂപ ചെലവാകും. ഇതിനോട് സഹകരിക്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും മാലിന്യനിര്‍മാര്‍ജന പരിപാടികളിലും മുഖ്യമന്ത്രി പ്രവാസി സംഘടനകളുടെ സഹകരണം അഭ്യര്‍ഥിച്ചു.

സംഘടനയുടെ സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി തോമസ് ചാണ്ടി നിര്‍വഹിച്ചു. നാടിന്റെവികസനത്തിന് പ്രവാസികള്‍ നല്‍കിയ പങ്ക് വലുതാണെന്നും പ്രവാസികള്‍ നാടിന് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. പ്രോക്സി വോട്ട് എന്ന ആശയം ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പ്രോക്സി ആരാണോ അവരുടെ ആധാറുമായി ലിങ്ക് ചെയ്താല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. വിദേശ മലയാളികള്‍ക്ക് വോട്ടെന്നത് വളരെ നാളായുള്ള ആവശ്യമാണെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു. ജനാധിപത്യപ്രക്രിയയില്‍ പക്ഷേ പ്രവാസികള്‍ക്ക് പങ്കില്ല. ഈ ആവശ്യം ആംഗീകരിക്കുന്നതിനു തുടക്കം കുറിച്ചത് ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സംഘടന ജന. സെക്രട്ടറി ജിബു തോമസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബന്നി വാച്ചാച്ചിറ അധ്യക്ഷനായിരുന്നു. രാജു എബ്രഹാം എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.