5000 ചോദിച്ചപ്പോള്‍ 3000 രൂപ പിരിവ് നല്‍കിയ വ്യാപാരിയെ ബി.ജെ.പി നേതാവ് ഭീഷണപ്പെടുത്തി

പാർട്ടി ഫണ്ടിലേക്ക് 5000 രൂപ സംഭാവന നൽകാൻ വിസമ്മതിച്ച കുടിവെള്ള കച്ചവടക്കാരനെ ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ചവറയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരിൽ 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ മനോജിനെ സമീപിച്ചു. എന്നാൽ 3000 രൂപയേ നൽകാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാർട്ടി തരുന്ന രസീതിലെ തുക നൽകാനാവില്ലെന്നും മനോജ് പറഞ്ഞു.
അന്ന് വൈകിട്ട് സുഭാഷ് മനോജിനെ ഫോണിൽ വിളിക്കുകയും 5000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടർന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നൽകി. ഇതോടെ ജില്ലാ നേതാക്കൾ ഒത്തുതീർപ്പിനെത്തിയെന്നും മനോജ് പറഞ്ഞു.

അതേസമയം, ആരോപണം പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പിരിവ് പാർട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.