കേരളത്തെ ആകെ നടുക്കി കൊണ്ടാണ് പ്രണയപിന്മാറ്റത്തിന്റെ പകയിൽ നിന്നുള്ള മറ്റൊരു കൊലപാതക കഥ പുറത്ത് വന്നത്. ശീതൾ എന്ന 29 വയസുകാരി ആണ് ചെറായി ബീച്ചിൽ വച്ച് ഇന്നലെ കുത്തേറ്റു മരിച്ചത്. യുവതിയെ കുത്തിക്കൊന്നത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി പ്രശാന്ത് സമ്മതിക്കുകയും ചെയ്തു. കൊല്ലപ്പെട്ട വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഉദയകുമാറിന്റെ മകള്‍ ശീതളുമായി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു പ്രതി. രണ്ട് പ്രാവശ്യം വിവാഹം തകർന്ന ശീതൾ ഒരു കുട്ടിയുടെ അമ്മയുമാണ്. കറുകച്ചാല്‍ നെടുങ്കുന്നം പാറത്തോട്ടത്തില്‍ പ്രശാന്ത്(28) ശീതളിന്റെ വീട്ടിലെ വാടകക്കാരനായിരുന്നു.
ശീതളും പ്രശാന്തും ഒന്നിച്ചാണ് ബീച്ചിലേക്ക് എത്തിയത്. വരുന്ന വഴിയാണ് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുന്നത്. വളരെ സൗഹാര്‍ദപരമായി നീങ്ങുന്നതിനിടെ പ്രശാന്ത്, ഒരു സമ്മാനം തരാമെന്നും പറഞ്ഞ് കണ്ണടച്ചുനില്‍ക്കാന്‍ ശീതളിനോട് ആവശ്യപ്പെട്ടു. കണ്ണടച്ചുനിന്ന ശീതളിനെ പ്രശാന്ത് പല തവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന ശീതള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആറോളം മുറിവ് ഏല്‍പിച്ചശേഷം പ്രശാന്ത് ഓടി രക്ഷപ്പെട്ടു.സമീപത്തുണ്ടായിരുന്ന റിസോർട്ടിലേക്ക് ഓടിക്കയറിയ ശീതളിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് മരിച്ചത്.
ശീതളിനും കുടുംബത്തിനും പല കാര്യങ്ങളിലും സഹായം നല്‍കിയിരുന്ന ആളായിരുന്നു പ്രശാന്ത്. ഏറെ കാലമായി അടുപ്പമുണ്ടായിരുന്നതായും എന്നാൽ അകാരണമായി ശീതള്‍ തന്നില്‍ നിന്നും അകലുന്നെന്ന തോന്നലില്‍ ആണ് കൊല ചെയ്തതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. സ്വന്തം വീടിനു മുകളില്‍ മകളുടെ ഘാതകനെ പൊറുപ്പിക്കേണ്ടിവന്നതില്‍ നെഞ്ചുപൊട്ടി കരയുകയാണ് ശീതളിന്റെ മാതാപിതാക്കള്‍. ചെറുപ്പത്തിലേ വിവാഹിതയായ ശീതളിന്റെ ജീവിതം ദുരന്തങ്ങളുടെ തുടര്‍ക്കഥയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് മകനോടൊപ്പം വരാപ്പുഴ മുട്ടിനകത്തെ നടുവത്തുശ്ശേരി വീട്ടില്‍ അച്ഛനുമമ്മയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടാമതും വിവാഹം കഴിച്ചു. എന്നാൽ ആ ബന്ധം അധികകാലം തുടർന്നില്ല. വിവാഹശേഷവും അച്ഛനുമമ്മയ്ക്കുമൊപ്പം തന്നെ കഴിയേണ്ടി വന്നതിലുള്ള നിരാശ ശീതളിനുണ്ടായിരുന്നു. സ്വന്തമായി ജോലി നേടിയെടുക്കും എന്നുറപ്പിച്ച് ആലുവായിലുള്ള പിഎസ്‌സി കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രശാന്തുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം അടുപ്പത്തിലേക്കും അഭിപ്രായ വ്യത്യാസങ്ങളിലേക്കും കടന്നുവെന്നാണ് പ്രശാന്ത് പോലീസിന് നല്‍കിയ മൊഴി.
വരാപ്പുഴയില്‍ കേബിള്‍ നെറ്റ് വര്‍ക്ക് ജോലിക്കാരനാണ് കോട്ടയം സ്വദേശി പ്രശാന്ത്. പ്രശാന്തും സുഹൃത്തും ഒരു വര്‍ഷം മുമ്പാണ് ശീതളിന്റെ വീടിന്റെ മുകളില്‍ വാടകക്കാരനായിട്ടെത്തിയത്. സ്വഭാവത്തിൽ ഏറെ മാന്യത പുലര്‍ത്തിയിരുന്ന പ്രശാന്തുമായി ശീതളിന് അടുപ്പമുള്ള വിവരം അയല്‍വാസികള്‍ക്കോ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നു. ആലുവയില്‍ പിഎസ്‌സി കോച്ചിങ് സെന്ററിലേക്ക് എന്നു പറഞ്ഞാണ് വെള്ളിയാഴ്ചയും ശീതൾ പുറപ്പെട്ടത്. ശീതളിന്റെ അച്ഛന്‍ ഷാജിയാണ് പ്രാർത്ഥിക്കാനുണ്ടെന്നു പറഞ്ഞപ്പോൾ തിരുമുപ്പം ക്ഷേത്രത്തിനു മുമ്പില്‍ കൊണ്ടുവിട്ടതും. പിന്നെ കേള്‍ക്കുന്നത് മകള്‍ക്ക് ചെറായി ബീച്ചില്‍ വച്ച് കുത്തേറ്റെന്ന വാര്‍ത്തയാണ്.
തിരുമുപ്പത്തുനിന്ന് ശീതള്‍ പ്രശാന്തിന്റെ ആവശ്യപ്രകാരം ചെറായി ബീച്ചിലേക്ക് സംസാരിക്കാൻ പോയതാണ്. ഒരു മണിക്കൂറിലേറെ ബീച്ചില്‍ ചെലവഴിച്ച ശേഷമാണ് കൊല നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതി ഇട്ടിരുന്നതായും പറയുന്നു. ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. സ്നേഹം നടിച്ച ശീതളിനൊപ്പം പ്രശാന്ത് ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമാണ് 10നു ബീച്ചിലേക്ക് ശീതളിനെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീടാണ് സമ്മാനം നൽകാൻ കണ്ണടച്ച് നിൽ്കകാൻ പറഞ്ഞ് ശീതളിനെ പല തവണ കുത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അനിതയാണ് അമ്മ. മുട്ടിനകം സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുനാണ് ഏകമകന്‍.











































