ഒ.പനീര്‍സെല്‍വവും ഇ. പളനിസാമിയും ഒന്നായി

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക നിമിഷങ്ങള്‍. അണ്ണാ ഡി.എം.കെയുടെ ലയനം പ്രഖ്യാപിച്ചു കൊണ്ട് ഒ.പനീര്‍സെല്‍വവും ഇ. പളനിസാമിയും ഒന്നായി. തമിഴ്‌നാടിന്റെ ഉപമുഖ്യ മന്ത്രിയായി പനീര്‍സെല്‍വം ഇന്ന് വൈകിട്ട് 4:30ന് ചുമതലയേല്‍ക്കും. പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയും ഒ.പി.എസിന് ലഭിക്കും. നിലവില്‍ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികലയെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും തീരുമാനമായിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ചായിരിക്കും ശശികലയെ പുറത്താക്കുക.
ഇരുവരും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം ഉണ്ടായത്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പനീര്‍സെല്‍വം പറഞ്ഞു. പിളര്‍ന്ന ശേഷം വീണ്ടും ഒന്നിച്ച പാര്‍ട്ടിയാണ് അണ്ണാ ഡി.എം.കെയെന്ന് പളനി സാമി വ്യക്തമാക്കി. ലയനം സംബന്ധിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പ്രകാരം ഒ.പനീര്‍സെല്‍വം നയിക്കുന്ന ഒ.പി.എസ് വിഭാഗത്തിന് മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലയന ചര്‍ച്ചകള്‍ ഇരുവിഭാഗങ്ങളും കടുംപിടുത്തം തുടര്‍ന്നത് കാരണം തീരുമാനമാകാതെ അലസിപ്പിരിഞ്ഞിരുന്നു. ഇതോടെ അണ്ണാ ഡി.എം.കെയില്‍ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് പ്രധാന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പനീര്‍സെല്‍വം വിഭാഗം തയ്യാറായതോടെയാണ് അണ്ണാ ഡി.എം.കെയിലെ ലയനം സാദ്ധ്യമായത്.