ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കഴുത്തറുത്ത് കൊന്നു

ഗൂഡല്ലൂര്‍: ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കഴുത്തറുത്ത് കൊന്നു. ഗൂഡല്ലൂര്‍ സ്വദേശി ജസ്റ്റിന്‍ (30)നെയാണ് ഭാര്യ ഇന്ദു (25) കാമുകന്‍ നെല്ലാക്കോട്ട സ്വദേശി ലിന്‍ഡോ (30) എന്നിവര്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭാര്യ ഇന്ദുവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ലിന്‍ഡോ ഒളിവിലാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം നടന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ: ആറ് വര്‍ഷം മുമ്പാണ് ജസ്റ്റിന്റെയും ഇന്ദുവിന്റെയും വിവാഹം നടന്നത്. ഇവര്‍ക്ക് ജിയോണ്‍ എന്ന രണ്ടര വയസുള്ള കുട്ടിയുണ്ട്.
ജസ്റ്റിന്‍ ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജറായിരുന്നു. 20 ദിവസം മുമ്പാണ് ഇയാള്‍ അവിടുത്തെ ജോലി ഒഴിവാക്കി നാട്ടില്‍ എത്തിയിരുന്നത്. ഇവിടെ ജോലിക്ക് വേണ്ടി ശ്രമം നടത്തി വരികയായിരുന്നു. അങ്ങനെയാണ് ഗൂഡല്ലൂരില്‍ നിന്ന് ഹൊസൂരിലെ മത്തം അഗ്രഹാരത്തിലേക്ക് താമസം മാറ്റിയത്. അവിടെ വാടക വീട് എടുത്ത് താമസിച്ച് വരികയായിരുന്നു. അതിനിടക്കാണ് കൊലപാതകം നടന്നത്. ഒന്നര വര്‍ഷമായി ഇന്ദു ലിന്‍ഡോയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തിന് ഭര്‍ത്താവ് തടസമാകുമെന്ന് വിശ്വസിച്ചാണ് ഇരുവരും ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
സംഭവ ദിവസം ഇന്ദു ലിന്‍ഡോയെ ഫോണില്‍ വിളിച്ച് ഹൊസൂരിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ലിന്‍ഡോ സ്ഥലത്തെത്തി.
രാത്രി കിടന്നുറങ്ങുമ്പോള്‍ ഇരുവരും ചേര്‍ന്ന് കത്തി ഉപയോഗിച്ച് ജസ്റ്റിനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 19ന് രാത്രിയിലാണ് സംഭവം. വീട്ടിലും പരിസരത്തും രക്തകറ കാണുകയും 20ാം തിയതിക്ക് ശേഷം ഇയാളെ കാണാതാവുകയും ചെയ്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. മത്തിഗിരി സി ഐ ഗോപു ശരവണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടില്‍ പരിശോധന നടത്തി. ഇന്ദുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഭര്‍ത്താവിനെ താനും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലില്‍ ഇന്ദു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.