എന്റെ രാഷ്ട്രീയം ‘കാവി’ അല്ല , രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി മനസ്സ് തുറന്ന് കമല ഹാസൻ

തിരുവന്തപുരം: തന്രെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വ്യക്തമായ സൂചന നൽകി ഉലകനായകൻ കമലഹാസൻ. തന്രെ നിറം ഒരിക്കലും കാവിയല്ലെന്നും കേരളത്തിലേക്ക് എത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും കമലഹാസൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നാല്പത് വര്‍ഷമായി സിനിമയില്‍ ഉണ്ട്. അതില്‍നിന്നുള്‍പ്പെടെ എന്റെ രാഷ്ട്രീയ നിറം എന്തെന്നത് വ്യക്തമാണ്. അത് തീര്‍ച്ചയായും കാവിയല്ല.’ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.പിണറായിയുടെത് ‘ഗ്രേറ്റ് സര്‍ക്കാര്‍’ആണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ‘ക്ഷമയോടെ കാത്തിരിക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഓണം ആഘോഷിക്കുവാനും അദ്ദേഹത്തിന്റെ വീട്ടിൽ ഓണസദ്യ ഉണ്ണുവാനുമാണ് എത്തിയതെന്ന് കമൽഹാസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തമിഴ്നാട്ടിന്റെ രാഷ്ട്രീയ മാറ്റത്തിന് പ്രയോജനകരമായ കാര്യങ്ങൾ എന്തെങ്കിലും ഇവിടെ നിന്നും പഠിക്കാൻ സാധിക്കുമോയെന്നറിയാനുള്ള ഒരു യാത്രയായി ഈ വരവിനെ കാണാമെന്ന് കമൽഹാസൻ പറഞ്ഞു.

തിരുവനന്തപുരത്ത് എത്തിയ കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്തി സന്ദർശിച്ചിരുന്നു. ഇരുവരും തമ്മിൽ ഏറെ നേരം ചർച്ചയും നടത്തി. ഇരുവരുടേതും രാഷ്ട്രീയ കൂടിക്കാഴ്ച തന്നെയെന്നാണ് വിവരം. എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്.

തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയതായി കമൽഹാസൻ ഇന്നലെ പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ഇതൊരു വിവാഹച്ചടങ്ങല്ല, മറിച്ച് രാഷ്ട്രീയത്തിലേക്കുള്ള തന്റെ യാത്രയുടെ ഉദ്ഘാടനച്ചടങ്ങാണെന്ന് കമൽഹാസൻ പറഞ്ഞു. കുറച്ചുകാലമായി ട്വിറ്ററിലൂടെ കമല്‍ഹാസന്‍ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം നേരിട്ട് പറയുന്നത് ഇതാദ്യമായാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ