അനിതയുടെ ആത്മഹത്യ; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍; ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ

ചെന്നൈ: മെഡിക്കല്‍ പ്രശേനം കിട്ടാതെ ദളിത് സമരനായിക അനിത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചിച്ചു.

ജന്മദേശമായ അരിയല്ലൂര്‍ ഉള്‍പെടെ തമിഴ്‌നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അരിയല്ലൂര്‍, പെരമ്പൂര്‍ ജില്ലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ ബിജെപിയാണെന്ന വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. പ്രതിഷേധക്കാര്‍ ആക്രമിക്കുന്ന ഭീതിയില്‍ തമിഴ്‌നാട്ടിലെ ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്റെ തമിഴ്‌നാട് സന്ദര്‍ശനം മാറ്റിവെച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. തിരക്കുകള്‍ ഉള്ളതിനാലാണ് കേന്ദ്രമന്ത്രി യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ ആരോപിച്ചു.

പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്. പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ് നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്.പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നും ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിന് ഒരു വര്‍ഷത്തെ ഇളവുതേടിക്കൊണ്ടുളള ഓര്‍ഡിനന്‍സിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി നീറ്റില്‍ നിന്ന് ഇളവു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേത്. കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പിനെത്തുടര്‍ന്ന് സുപ്രീം കോടതി ഹര്‍ജി തളളുകയായിരുന്നു.