അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണം: ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണമെന്നാവശ്യവുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്. ഈ മാസം ആറിനാണ് ശ്രാദ്ധം. രാവിലെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം കാവ്യ മാധവനിലേയ്ക്കുകൂടി നീങ്ങുന്നതിന്റെ വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് മുന്‍പ് മൂന്ന് തവണ ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവിധ കോടതികളില്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.  നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കഴിഞ്ഞ ദിവസം ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ പരിഗണിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.

അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പള്‍സര്‍ സുനി കാവ്യയുടെ വസ്ത്ര സ്ഥാപനത്തിലെത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസം മാഡം കാവ്യമാധവനാണെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് കേസുമായി കാവ്യയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.