വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാർബറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗർ ചേരൂരിലെ കബീർ രുക്‌സാന ദമ്പതികളുടെ മകൻ ഷബാന്റെ മൃതദേഹമാണ് കിട്ടിയത്.

കുട്ടിയെ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വീടിനടുത്തുള്ള ചന്ദ്രഗിരി പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്‌ദ്ധർ നടത്തിയ തിരിച്ചിലിലാണ് ഇന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്.

അടുത്തിടെ കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ നിന്നും സമാന രീതിയിൽ കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം സമീപത്തുള്ള പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു.