പറഞ്ഞതെല്ലാം നുണ, നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; ചികിത്സയിലെന്ന് നാദിര്‍ഷ

    കൊച്ചി ∙ നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ നീക്കം. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണിത്. ഈ സാഹചര്യത്തിൽ നാദിർഷാ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകനുമായി നാദിർഷാ ചർച്ച നടത്തി. അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാദിർഷാ എത്തിയില്ലെന്നും റിപ്പോർട്ടുണ്ട്. നിലവിൽ നെഞ്ചുവേദനയ്ക്ക് ചികിൽസയിലാണ് നാദിർഷായെന്നാണ് വിവരം.

    കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിർഷായുടെ പേരും ഉയർന്നു കേട്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് പിടികൂടിയ പൾസർ സുനിയെന്ന സുനിൽകുമാർ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിർഷായെയും സംശയത്തിന്റെ നിഴലിലാക്കിയത്. കേസിന്റെ ആദ്യഘട്ടത്തിൽ നടൻ ദിലീപിനൊപ്പം നാദിർഷായെയും നീണ്ട ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘമാണ് 13 മണിക്കൂറോളം നാദിർഷായെയും ചോദ്യം ചെയ്യലിനു വിധേയനാക്കിയത്.

    അതിനിടെ, പൊലീസിന്റെ മാരത്തൺ ചോദ്യംചെയ്യലിനു രണ്ടു ദിവസം മുൻപ് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ നാദിർഷായ്ക്ക് പരിശീലനം നൽകിയതായി വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പൊലീസിന്റെ ചോദ്യങ്ങൾ നേരിടാനുള്ള തയാറെടുപ്പായിരുന്നത്രെ ഇത്. ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്തെന്നായിരുന്നു റിപ്പോർട്ട്. അന്ന് ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥൻ വിളിച്ച സ്ഥലത്തേക്കു നാദിർഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണു പൊലീസ് ആസ്ഥാനത്തു ലഭിച്ചത്.

    കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റാരോപണം ശക്തമാക്കാൻ നാദിർഷായെ കേസിൽ മാപ്പുസാക്ഷിയാക്കാനും ഇടയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നെങ്കിലും, വിചാരണ ഘട്ടത്തിൽ നാദിർഷാ കൂറുമാറാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ഇതു തള്ളിയിരുന്നു.