അവസരങ്ങള്‍ ഇല്ലാതാക്കി സിനിമയില്‍ എന്നെ ഒതുക്കിയത് ദിലീപ്! അനൂപ് ചന്ദ്രന്‍

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് അനൂപ് ചന്ദ്രന്‍ മൊഴി നല്‍കിയത്. നാല്‍പത്തിയേഴോളം സിനിമകളില്‍ ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്നും മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചതിനായിരുന്നു പ്രതികാര നടപടിയെന്നും അനൂപ് ചന്ദ്രന്റെ മൊഴിയിലുണ്ട്.

കേസിന്റെ അന്വേഷണ ചുമതലുള്ള റൂറല്‍ എസ് പി എ വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപ് ചന്ദ്രന്റെ മൊഴിയെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയതുമായി ദിലീപിന് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാല്‍ ദിലീപ് തന്നോട് പ്രതികാര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. ദിലീപ് നായകനായി എത്തിയ മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിലീപ് തന്നോട് ‘നീ മിമിക്രിക്കാര്‍ക്കെതിരെ സംസാരിക്കാറായോ’ എന്ന് ചോദിച്ചതായി അനൂപ് ചന്ദ്രന്‍ പറയുന്നു. അതിന് കൃത്യമായ മറുപടിയും നല്‍കി. താന്‍ നാടക രംഗത്തു നിന്നും വളര്‍ന്നു വന്ന ആളാണ്. അതുകൊണ്ടുതന്നെയാണ് നാടകത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചും താന്‍ സംസാരിച്ചത്. അതിന് നിങ്ങളാരും തന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടന്നും അനൂപ് ചന്ദ്രന്‍ ദിലീപിനോട് പറഞ്ഞു.

ഇതിന് പിന്നാലെ പല സിനിമകളിലും തന്റെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും അതില്‍ നിന്നെല്ലാം ഒഴിവാക്കി. അഡ്വാവന്‍സ് കൈപ്പറ്റിയ ശേഷമായിരുന്നു ഒഴിവാക്കല്‍ നടപടി. ഇതേപ്പറ്റി ബന്ധപ്പെട്ടവരോട് വിളിച്ചു ചോദിച്ചപ്പോള്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിനിമയില്‍ നിന്നും നീക്കിയതെന്ന് അവര്‍ മറുപടി പറഞ്ഞുവെന്നും അനൂപ് ചന്ദ്രന്‍ വ്യക്തമാക്കി.

അനൂപ് ചന്ദ്രന്റെ മൊഴി റെക്കോര്‍ഡ് ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചതായാണ് വിവരം. മൊഴി റെക്കോര്‍ഡ് ചെയ്യുന്നതിന് മുന്‍പ്, താങ്കള്‍ക്കെന്തെങ്കിലും വിധത്തില്‍ ബുദ്ധിമുട്ടുണ്ടോ എന്ന കാര്യം അന്വേഷണ സംഘം അനൂപ് ചന്ദ്രനോട് ചോദിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ദിലീപിന് പങ്കുണ്ടോ എന്നറിയില്ലെന്നും എന്നാല്‍ തനിക്കതെിരെ ദിലീപ് സ്വീകരിച്ച പ്രതികാര നടപടിയെക്കുറിച്ച് പറയാന്‍ തയ്യാറാണെന്നുമായിരുന്നു അനൂപ് ചന്ദ്രന്‍ നല്‍കിയ മറുപടി.

നടന്‍ ദിലീപിനെതിരെ സിനിമയില്‍ നിന്നും ഇത്തരത്തില്‍ ഒരു തുറന്നു പറച്ചില്‍ ആദ്യമാണ്. അനൂപ് ചന്ദ്രന്റെ മൊഴി ദിലീപിന് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.