സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകയ്ക്ക് മാനഭംഗ ഭീഷണി

ന്യൂഡൽഹി: സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകയ്ക്ക് മാനഭംഗ ഭീഷണി. ഇംഗ്ലീഷ് ഓൺലൈൻ പ്രസിദ്ധീകരണമായ ക്വിന്റിലെ മാദ്ധ്യമ പ്രവർത്തക ദീക്ഷ ശർമ്മയ്ക്കാണ് ഭീഷണി. ഓൺലൈൻ വഴിയും വാട്‌സാപ്പ് വഴിയും കൊല്ലുമെന്നും മാനഭംഗപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയുള്ള സന്ദേശങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് ദീക്ഷ പറയുന്നു.

യുട്യൂബർ ഓംപ്രകാശ് മിശ്രയുടെ ‘ബോൽ ന ആന്റി ആവോ ക്യാ’ എന്ന റാപ് ആൽബം സ്ത്രീവിരുദ്ധവും അശ്ലീലച്ചുവയുള്ളതുമാണെന്ന് നിരീക്ഷിച്ച ദീക്ഷ, റാപ് സംഗീതത്തിനെതിരെ ക്വിന്റ് സൈറ്റിൽ വാർത്താ പരിപാടി ചെയ്‌തിരുന്നു. പാട്ടിനെ കുറിച്ച് യുട്യൂബിന് പരാതി നൽകണമെന്ന് പ്രേക്ഷരോട് തന്റെ പരിപാടിയിലൂടെ ദീക്ഷ ആഹ്വാനവും ചെയ്‌തു. ഈ പരിപാടിക്കു ശേഷം യുട്യൂബ് ‘ബോൽ ന ആന്റി’ സംഗീതം നീക്കം ചെയ്‌തിരുന്നു. ദീക്ഷയുടെ പരിപാടിയെ തുടർന്നാണ് യുട്യൂബ് വീഡിയോ നീക്കം ചെയ്‌തതെന്നാണ് ഓം പ്രകാശ് മെഹ്‌റ ആരോപിക്കുന്നത്. അതേസമയം കോപ്പിറൈറ്റ് വിഷയത്തിൽപെട്ടാണ് യുട്യൂബ് വീഡിയോ നീക്കം ചെയ്‌തതെന്നാണ് ദീക്ഷയുടെ വിശദീകരണം.

യുട്യൂബ് നീക്കം ചെയ്യുന്നതിന് മുമ്പ് 30 ലക്ഷം പേരാണ് ഓം പ്രകാശ് മിശ്രയുടെ ‘ബോൽ ന ആന്റി ആവോ ക്യാ’ എന്ന ആൽബം കണ്ടത്. 28000 ലൈക്കുകളും ഇതേ വീഡിയോയ്‌ക്ക് യുട്യൂബിൽ ലഭിച്ചു. യുട്യൂബിൽ നിന്ന് വീഡിയോ നീക്കം ചെയ്‌തതിന് ക്വിന്റിന് മുന്നിൽ പ്രതിഷേധ പ്രകടനത്തിനൊരുങ്ങുകയാണ് വീഡിയോയെ പുകഴ്ത്തുന്ന ഒരുവിഭാഗം ആളുകൾ.ബംഗളൂരുവിൽ കൊല്ലപ്പെട്ട ഗൗരീ ലങ്കേഷിന്റെ ഗതി തനിക്കും വരുമെന്ന് പറഞ്ഞുള്ള ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ദീക്ഷ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.