എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായൻ നാദിർഷ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. താരം പലതും മറച്ചു വയ്‌ക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് പറയുന്നതിനാൽ ചോദ്യം ചെയ്യാൻ പരിമിതികളുണ്ടെന്നും കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും പെരുമ്പാവൂർ സി.ഐയുമായ ബൈജു പൗലോസാണ് മൂന്ന് പേജുള്ള റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയത്.
കേസിൽ നാദിർഷയെ അറസ്‌റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, എന്നാൽ താരത്തിന് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങൾ താരത്തോട് ചോദിച്ചിരുന്നു. പലതിനും തൃപ്‌തികരമായ മറുപടിയല്ല താരം നൽകിയത്.കഴിഞ്ഞ ദിവസം താരത്തിനെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.ഈ മൊഴികൾ പരിശോധിച്ചപ്പോൾ നാദിർഷ കേസുമായി ബന്ധപ്പെട്ട് പലതും മറച്ചുവെക്കാൻ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നേരത്തെ, നാദിർഷയെ ചോദ്യം ചെയ്‌തതിന്റെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്ര വച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. താരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദ്ദേശം.