ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

സി.പി.എം നേതാവ് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ കാരണമായ ബന്ധുനിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസ് തുടരാനാവില്ലെന്നു വിജിലന്‍സ് ഇന്നു റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ സ്ഥാനമേറ്റെടുത്തില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണു വിജിലന്‍സ് പറയുന്ന കാരണങ്ങള്‍. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും.2016 ഒക്ടോബര്‍ ഒന്നിനു നിയമന ഉത്തരവിറക്കിയെങ്കിലും മൂന്നാം ദിവസം ജയരാജന്‍ അതു റദ്ദാക്കാന്‍ കുറിപ്പു നല്‍കുകയും 13നു നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തുവെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു.

ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സിന്റെ ജനറല്‍ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.