ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി. ആദായ നികുതി ഉദ്യോഗസ്ഥന്‍ വി.നിരഞ്ജന്‍ കുമാറിന്റെ മകനും എഞ്ചിനീയറിങ് വിദ്യാര്‍ഥിയുമായ ശരത്(19) ആണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12നാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയത്. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വാട്സ്ആപ്പ് വീഡിയോ ലഭിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെങ്കേരി ഉല്ലാലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. സെപ്തംബര്‍ 12ന് തനിക്ക് വാങ്ങിയ പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടി പുറത്തുപോയതായിരുന്നു ശരത്. വൈകീട്ട് 6.30നാണ് വീട്ടില്‍ നിന്ന് ഇറങ്ങിയ ശരത് 8 മണി കഴിഞ്ഞിട്ടും തിരിച്ചുവരാതായതോടെ അമ്മ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.\
എന്നാല്‍ കോള്‍ എടുക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് വാട്സ്ആപ്പില്‍ ശരത്തിന്റെ ഒരു വീഡിയോ ലഭിക്കുകയായിരിന്നു. തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്നും 50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയാലേ അവര്‍ വിടൂ എന്നുമായിരുന്നു ശരത് വീഡിയോയില്‍ പറഞ്ഞത്. മെസേജ് വന്നതിന് ശേഷം ശരത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. രാജരാജേശ്വരി നഗറില്‍ വെച്ചാണ് ഫോണ്‍ സ്വിച്ച് ഓഫായത്.
തീവ്രവാദികളെ പോല തോന്നിക്കുന്നവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ശരത് പറഞ്ഞിരുന്നു. തങ്ങളുടെ കുടുംബത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തട്ടിക്കൊണ്ടുപോയവര്‍ക്ക് അറിയാം. തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോകാനും അവര്‍ പദ്ധതിയിടുന്നതായും പോലീസില്‍ പരാതിപ്പെടരുതെന്നും ശരത് മാതാപിതാക്കളെ അറിയിച്ചിരുന്നു.