ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈന്യത്തിനെ ഞെട്ടിച്ച് ഭീകരരുടെ അതിക്രൂരമായ ആക്രമണം. നിരായുധനായ ബിഎസ്എഫ് ജവാനെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് ഭീകരർ വെടിവച്ചുകൊന്നത്. ബിഎസ്എഫ് കോൺസ്റ്റബിൾ റമീസ് അഹമ്മദ് പാരിയ (31) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് ശ്രീനഗറിലെ ബന്ദിപ്പോരയിൽ ഹജിനിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ജവാൻ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ അച്ഛൻ, രണ്ട് സഹോദരങ്ങൾ, പിതൃസഹോദരി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ആറ് വർഷമായി ബിഎസ്എഫിൽ ജോലി ചെയ്യുന്ന റമീസ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഈ ആക്രമണം സൈന്യത്തിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മനുഷ്യത്വ രഹിതമായ ആക്രമണമാണ് റമീസിന് നേരെ നടന്നതെന്ന് ജമ്മു കാശ്മീർ പൊലീസ് ഡിജിപി എസ് പി വായ്ദ് പ്രതികരിച്ചു.