ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാരുടെ സംഭാവന- 200 മില്യണ്‍ ഡോളര്‍

പി പി ചെറിയാന്‍

ഫ്‌ളോറിഡ: അമേരിക്കന്‍ സ്ഥാപനത്തിന് ഇന്ത്യന്‍ വംശജരില്‍ ആരും തന്നെ ഇതുവരെ നല്‍കിയിട്ടില്ലാത്ത ഏറ്റവും ഉയര്‍ന്ന തുക (200 മില്യണ്‍ ഡോളര്‍) ഡോക്ടര്‍ ദമ്പതിമാരായ പല്ലവി പട്ടേലും, കിരണ്‍ പട്ടേലും ചേര്‍ന്ന് ഫ്‌ളോറിഡാ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോവ സൗത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിക്ക് സംഭാവന നല്‍കി.

2004 ല്‍ സ്ഥാപിതമായ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെ പുറകിലും പല്ലവിയും, കിരണുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

ആഗോളതലത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് സ്ഥാപിതമായതാണ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഡോക്ടര്‍മാരേയും, ആരോഗ്യ വകുപ്പ് പ്രൊഫഷണല്‍സിനേയും വളര്‍ത്തിയെടുക്കുക എന്ന ഉദ്യേശത്തോടുകൂടെയാണ് ഇത്രയും തുക സംഭാവന നല്‍കിയതെന്ന് സെപ്റ്റംബര്‍ 25 ന് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പല്ലവി കുടുംബാംഗങ്ങള്‍ പറയുന്നു.

ഫ്‌ളോറിഡായിലെ മാത്രമല്ല ലോകത്താകമാനമുള്ള മനുഷ്യ ജീവിതങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിയ തുക പ്രയെജനപ്പെടുമെങ്കില്‍ ഞങ്ങളുടെ ജീവിതവും ധന്യമായി കിരണ്‍ പട്ടേല്‍ പറഞ്ഞു. ഇത്രയും വലിയ തുക സംഭാവന നല്‍കിയതിന്റെ നന്ദി സൂചകമായി ഓസ്റ്റിയോപതിക്ക് മെഡിസിന്‍ കോളേജിന് കിരണ്‍ പട്ടേലെന്നും, ഹെല്‍ത്ത് കെയര്‍ സയന്‍സ് കോളേജിന് പല്ലവി പട്ടേലെന്നും നാമകരണം ചെയ്യുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.