നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ രഹസ്യമൊഴി; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്നെ കാണിച്ചിരുന്നുവെന്നും ചാർളി

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ രഹസ്യമൊഴി. കേസിലെ ഏഴാം പ്രതി ചാർളിയാണ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ക്വട്ടേഷനെന്ന് സുനിൽകുമാർ പറഞ്ഞതായി ചാർളി മൊഴി നൽകി.

നടിയെ ആക്രമിച്ചതിനു തൊട്ടടുത്ത ദിവസമാണ് കേസിലെ മുഖ്യപ്രതി സുനിൽകുമാറും ഗിരീഷും തന്‍റെ വീട്ടിൽ താമസിക്കുവാൻ വന്നത്. നടിയെ ആക്രമിച്ചതിനു മൂന്നാം ദിവസമാണ് ക്വട്ടേഷൻ കാര്യം സുനികുമാർ പറഞ്ഞത്. പിന്നീട് അവർ കേസിനെ കുറിച്ച് തന്നോട് പറഞ്ഞതായും ചാർളി മൊഴിനൽകി.

1.5 കോടി രൂപയുടെ ക്വട്ടേഷൻ ആയിരുന്നു. പത്ത് ലക്ഷം രൂപ തനിക്കു നൽകാമെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്നെ കാണിച്ചിരുന്നുവെന്നും ചാർളി മൊഴി നൽകി. സുനിയോടും സുഹൃത്തിനോടും വീട്ടിൽ നിന്നു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഇവർ ഒരു പൾസർ ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ടുവെന്നും ചാർലി മൊഴി നൽകി. കോയന്പത്തൂരിലെ വീട്ടിലാണ് സുനിൽകുമാർ ഒളിവിൽ താമസിച്ചത്.