ഒരാള്‍ക്ക് ഇത്രയും കള്ളങ്ങള്‍ പറയാന്‍ എങ്ങനെ സാധിക്കുന്നു? 2014 മുതല്‍ നല്‍കുന്ന ഒരു വാഗ്ദാനങ്ങളും പാലിച്ചില്ല; ബുള്ളറ്റ് ട്രെയിനിനായി ഒരു ഇഷ്ടിക പോലും ഇറക്കിക്കില്ല; നരേന്ദ്രമോദിയോട് രാജ് താക്കറെ

ഇങ്ങനെ എത്രനാള്‍ ആളുകളെ പറ്റിച്ച് മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. നുണ പറഞ്ഞ് എത്രനാള്‍ മുന്നോട്ടുപോകും? ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

“ഭരണത്തിന്റെ തുടക്ക കാലത്ത് മോദിയില്‍ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് തോന്നുന്നത്. മൂന്നുവര്‍ഷം കൊണ്ട് രാജ്യത്ത് വികസനം എന്നത് നാമമാത്രമായി”, താക്കറെ പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും രൂക്ഷമായ ഭാഷയില്‍ താക്കറെ വിമര്‍ശിച്ചു. രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയതൊക്കെയും വെറും വാഗ്ദാനങ്ങളായിരുന്നുവെന്ന് അമിത് ഷാ പറയുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത് അച്ചേ ദിന്‍ എന്നത് തൊണ്ടയില്‍ കുടുങ്ങിയ എല്ലിന്‍ കഷണം പോലെയാണെന്നാണെന്നും രാജ് താക്കറെ പറഞ്ഞു. എല്ലാമേഖലയിലും സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള കാല്‍നടപ്പാതകളില്‍നിന്ന് എല്ലാ കച്ചവടക്കാരെയും 15 ദിവസത്തിനകം ഒഴിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയിലെ എന്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാതയില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിച്ച സംഭവത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ.