നിര്‍മ്മാതാവ് അറിയാതെ ബജറ്റ് 300 കോടിയെന്ന് പ്രചാരണം; കര്‍ണനെ വിട്ട് നിര്‍മ്മാതാവ് മമ്മൂട്ടിയുടെ മാമാങ്കത്തിനൊപ്പം

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഒരു ബിഗ് ബജറ്റ് പ്രോജക്ടിന്റെ പ്രഖ്യാപനം നടക്കുന്നത്. നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് ഒരുക്കുന്ന മാമാങ്കം പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. പൃഥ്വിരാജിനെ നായകനാക്കി വിമല്‍ അനൗണ്‍സ് ചെയ്ത കര്‍ണന്‍ സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

മാമാങ്കം സിനിമയെക്കുറിച്ചും കര്‍ണന്‍ സിനിമയില്‍ നിന്ന് പിന്മാറാനുളള കാരണത്തെക്കുറിച്ചും വേണു കുന്നപ്പിള്ളി സംസാരിക്കുന്നു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കര്‍ണന്‍ അനൗണ്‍സ് ചെയ്തത് ബിഗ് ബജറ്റ് ചിത്രമായായിരുന്നു. സ്വപ്നപദ്ധതിയായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ പ്രോജക്ടില്‍ നിന്നും പിന്തിരിയേണ്ടിവന്നു. അതിന് രണ്ട് കാരണങ്ങളുണ്ട്. കര്‍ണന്‍ സിനിമയെ മറ്റൊരു രീതിയിലാണ് സമീപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാര്‍ത്ത വന്നു. അതൊക്കെ തെറ്റാണ്. അറുപതുകോടി അല്ലെങ്കില്‍ എഴുപത് ഈ ബജറ്റിലാണ് കര്‍ണന്‍ പ്രഖ്യാപിച്ചത്. മറ്റു ഫിഗറുകള്‍ എങ്ങനെ വന്നെന്ന് എനിക്ക് അറിയില്ല. ഇതാണ് ഇതിന്റെ വാസ്തവം.

കര്‍ണന്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതുമായി മുന്നോട്ട് പോയപ്പോള്‍ പല പ്രശ്‌നങ്ങളുണ്ടായി. ഇതു വീണ്ടും തുടര്‍ന്നാല്‍ കൂടുതല്‍ പൈസ ചിലവാകുമെന്ന് തോന്നി. അങ്ങനെയാണ് കര്‍ണനില്‍ നിന്നു പിന്മാറുന്നത്. ഇങ്ങനെയൊരു അനുഭവമുണ്ടായിരുന്നതിനാല്‍ മാമാങ്കത്തില്‍ കാര്യങ്ങള്‍ എളുപ്പമായി. പല കാര്യങ്ങളിലും മുന്നോട്ട് പോയി കഴിഞ്ഞു. ആറേഴുമാസമായി ഈ സിനിമയുടെ പണിപ്പുരയിലാണ്. ടെക്‌നീഷ്യന്‍സിന്റെ കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. അഡ്വാന്‍സ് നല്‍കി. കളരി ചെയ്യുന്ന ചില ആളുകളെ ഒഡീഷന്‍ ചെയ്തു. കാരക്ടര്‍ ഡിസൈന്‍, ലൊക്കേഷന്‍ തീരുമാനിച്ചു. ഈ പ്രോ!ജട്കിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. കര്‍ണന് ശേഷം മറ്റൊരുപാട് പ്രോജക്ടുകള്‍ എന്നെത്തേടി വന്നു. അതെല്ലാം വലിയ ബജറ്റുകള്‍ ആവശ്യപ്പെടുന്നതായിരുന്നു. മാമാങ്കം കഥ കേള്‍ക്കുന്നത് 2016 അവസാനമാണ്. ആ പ്രോജക്ടിനെക്കുറിച്ച് എന്റെയൊരു സുഹൃത്താണ് പറയുന്നത്, സംവിധായകനായിരുന്നില്ല. പിന്നീട് സംവിധായകന്‍ വന്നുകഥപറയുകയും ആ പ്രോജക്ട്‌ െചയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതുപോലുള്ള വലിയ സിനിമകള്‍ ചെയ്യാന്‍ പ്രചോദനമായത് ബാഹുബലിയാണ്. മാമാങ്കം സിനിമ വേണമെങ്കില്‍ ചെറിയ ബജറ്റില്‍ എടുക്കാം. എന്നാല്‍ സിനിമയുടെ എല്ലാതലങ്ങളുംവച്ച് നോക്കുമ്പോള്‍ അത് വലിയ രീതിയില്‍ ചെയ്യാനേ തോന്നൂ. വിഷ്വല്‍ ഇഫക്ട് ആയാലും ഫൈറ്റ് ആയാലും ആര്‍ട് ആയാലും എല്ലാ രീതിയിലും ചിത്രത്തോട് നീതിപുലര്‍ത്തണം. ഏകദേശം പത്തുവര്‍ഷത്തിന് മുമ്പേ തന്നെ മാമാങ്കത്തിന്റെ കഥ ഇതിന്റെ സംവിധായകനായ സജീവ് പിളള ചിട്ടപ്പെടുത്തിയിരുന്നു. മാമാങ്കം നടന്നസഥലത്ത് പോയി താമസിക്കുകയും ഇതിന് വേണ്ടി വലിയ രീതിയില്‍ ഗവേഷണം നടത്തുകയും ചെയ്തിരുന്നു. 2010ല്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സിനിമയുടെ മുഴുവന്‍ തിരക്കഥയുമായാണ് സജീവ് എന്റെ മുന്നിലെത്തിയത്. അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണം തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്. സജീവ് ഈ സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ മമ്മൂട്ടിയുടെ മുഖം തന്നെയാണ് മനസ്സില്‍ തെളിഞ്ഞുവന്നത്. മറ്റൊരാളുടെയും മുഖം വന്നിട്ടില്ല. അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചെങ്കില്‍ മാത്രമേ ഈ ചിത്രം മുന്നോട്ട് പോകൂ എന്നു ഞാനും ചിന്തിച്ചു.

ഈ സിനിമ ഷൂട്ട് ചെയ്യുന്നത് മലയാളത്തിലാണെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറക്കും. അതുകൊണ്ടുതന്നെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും താരങ്ങള്‍ അണിനിരക്കും. ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് അതിന്റെ തിരക്കഥയും മേയ്ക്കിങും പിന്നെ നായകനായ മമ്മൂട്ടിയുമായിരിക്കും. ഹോങ്‌കോങ്, ഹോളിവുഡ് എന്നിവിടങ്ങളില്‍ നിന്നായിരിക്കും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

ഛായാഗ്രാഹകന്‍ ഇന്ത്യയില്‍ നിന്നുതന്നെയാണ്. അവര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ സിനിമയ്ക്ക് എന്തുപേരിടും എന്നായിരുന്നു മറ്റൊരു ടെന്‍ഷന്‍. മമ്മൂക്ക തന്നെ പറഞ്ഞിരുന്നു മാമാങ്കം എന്ന ടൈറ്റില്‍ തന്നെ കിട്ടുമോ എന്നു നോക്കണമെന്ന്. അങ്ങനെ നവോദയില്‍ എത്തി ഇക്കാര്യം സംസാരിച്ചപ്പോള്‍ ഒരുരൂപ പോലും മേടിക്കാതെ അവര്‍ അത് നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. പഴയ സിനിമയുടെ അതേ മികവ് ഈ സിനിമയ്ക്കും പുലര്‍ത്തണമെന്ന് മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. അവരോട് ഇക്കാര്യത്തില്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു.

ഈ സിനിമയുടെ 30,40 ശതമാനവും വിഎഫ്എക്‌സ് ഉപയോഗിച്ചാകും ഷൂട്ട് ചെയ്യുക. ആക്?ഷന്‍ രംഗങ്ങള്‍ വളരെയധികം കൂടുതലാണ്. തുടക്കം മുതല്‍ അവസാനം വരെ ആള്‍ക്കാരെ പിടിച്ചിരുത്തുന്ന അത്യുഗ്രന്‍ സംഘട്ടനരംഗങ്ങളും വികാരതീവ്രരംഗങ്ങളുമാകും ചിത്രത്തിലുണ്ടാകുക. മമ്മൂക്കയുടെ കരിയറിലെ ബിഗ് ബജറ്റ് സിനിമയെന്നാണ് അദ്ദേഹം തന്നെ ഈ പ്രോജക്ടിനെക്കുറിച്ച് പറഞ്ഞത്. അതിനോട് നൂറുശതമാനം നീതിപുലര്‍ത്തണ രീതിയിലാണ് ഈ സിനിമ വരാന്‍ പോകുന്നത്. എല്ലാവരുടെയും പ്രതീക്ഷകള്‍ക്കപ്പുറമാകും മാമാങ്കം. കഴിഞ്ഞ ആറുമാസമായി ഇതിന്റെ പ്രി പ്രൊഡക്ഷന്‍ ആരംഭിച്ചുകഴിഞ്ഞു.