ഉമ്മന്‍ചാണ്ടിയുടെ മുന്നിലെ പുലി പിണറായിക്ക് മുന്നില്‍ പൂച്ച; സുകുമാരന്‍ നായര്‍ മണിക്കൂറുകളോളം കാത്തിരുന്ന് മുഖ്യമന്ത്രിയെ കണ്ടു

മുഖ്യമന്ത്രി പിണറായി വിജയനെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നാട്ടകം ഗസ്റ്റ് ഹൗസിലെത്തി കൂടിക്കാഴ്ച്ച നടത്തി. 20 മിനിട്ടോളം മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി മടങ്ങിയത്.

ഉമ്മൻ ചാണ്ടി കേരളം ഭരിക്കുന്ന കാലം. കേരളത്തിൽ നായർ സമുദായത്തിന് വേണ്ടി കോൺഗ്രസ് പ്രസ്ഥാനത്തെ വിറപ്പിച്ചു നിർത്തുന്ന നായർ പ്രമാണി ചങ്ങനാശ്ശേരിയിൽ ഉണ്ടായിരുന്നു. ഇടയ്ക്കിടെ മാധ്യമങ്ങളെ കണ്ട് ഓരോന്നു പറയുന്നു. കോൺഗ്രസ് നേതാക്കളെല്ലാം തങ്ങളുടെ പോക്കറ്റിൽ നിൽക്കണമെന്നായിരുന്നു ധാർഷ്ട്യം. അന്ന് കാര്യം നേടാനായി മന്നം സമാധിയിലേക്ക് ഓടിയെത്തിയിരുന്നു കോൺഗ്രസ് മന്ത്രിമാർ. കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പു രാഷ്ട്രീയത്തിൽ ഒരു ഗ്രൂപ്പിനൊപ്പം നിന്നായിരുന്നു ഇദ്ദേഹത്തിന്റെ വിരട്ടലുകൾ. പറഞ്ഞു വരുന്നത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കുറിച്ചാണ്.

യുഡിഎഫ് സർക്കാർ കാലത്തെ മുടിചൂടാ മന്നനായിരുന്നു സുകുമാരൻ നായർ. സ്വയം അവകാശപ്പെട്ടിരുന്നത് കിങ് മേക്കറെന്നുയിരുന്നു. മന്ത്രിസഭയുടെ തീരുമാനങ്ങളിൽ പോലും ഇടപെടൽ നടത്തുകയും സ്വന്തം കുടുംബക്കാർക്ക് വേണ്ടി സർക്കാർ സ്ഥാനങ്ങൾ നേടിയെടുക്കുകയും ചെയ്ത സുകുമാരൻ നായർക്ക് ഇപ്പോൾ ആ പഴയ പ്രതാപമൊന്നും ഇല്ല. പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടൈ അധികാരത്തിന്റെ കടിഞ്ഞാൺ തന്നെ നായരുടെ കൈയിൽ നിന്നും പോയി. ഭരണത്തിലെ താക്കോൽ സ്ഥാനത്തിന് വേണ്ടി ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ഇപ്പോൾ പൂച്ചക്കൂട്ടിയാണ്.

മാധ്യമങ്ങൾ കാര്യമായി എൻഎസ്എസ് ആസ്ഥാനത്തേക്ക് കയറാറില്ല, മാധ്യമ അഭിമുഖങ്ങളില്ല.. അങ്ങനെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാതെയും വിലപേശൽ തന്ത്രങ്ങൾ പയറ്റാതെയു സൈഡ് വലിഞ്ഞാണ് സുകുമാരൻ നായരുടെ ജീവിതം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിറണായി വിജയനെ കാണാൻ സുകുമാരൻ നായർ എത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച്ച്. യുഡിഎഫ് കാലത്ത് മന്ത്രിമാരെ വിളിച്ചുവരുത്തി ശാസിച്ചിരുന്ന വ്യക്തിയാണ് ഇപ്പോൾ മുഖ്യമന്ത്രിയെ കാണാൻ മണിക്കൂറുകൽ കാത്തിരുന്നത് എന്നതായിരുന്നു രണ്ട് ഭരണങ്ങൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ.

ഇന്നലെ ഉച്ചക്ക് 12.45ന് നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തുനിന്ന് സുകുമാരൻ നായർ എത്തിയപ്പോൾ മുക്യമന്ത്രി ഉണ്ടായിരുന്നില്ല. ഇതോടെ പരിഭവങ്ങളില്ലാതെ മണിക്കൂറോളം സമയം അവിടെ കാത്തിരുന്നു മുഖ്യമന്ത്രി എത്തിയപ്പോൾ അദ്ദേഹവുമായി കൂടിക്കാഴ്‌ച്ച നടത്തി. 20 മിനിറ്റുനേരം മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് മടങ്ങിയത്. സംസ്ഥാന സ്‌കൂൾ കായികമേളയടക്കം നിരവധി പരിപാടികളുടെ ഉദ്ഘാടനത്തിനായി കോട്ടയത്ത് എത്തിയ പിണറായി കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി ഉദ്ഘാടനത്തിനുശേഷം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി നാട്ടകം െഗസ്റ്റ് ഹൗസിൽ എത്തുകയായിരുന്നു. ഈസമയത്തായിരുന്നു കൂടിക്കാഴ്ച.

പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച നടത്തിയതായാണ് സൂചന. സാമ്പത്തിക സംവരണം നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നതായി സുകുമാരൻ നായർ പരിഭവം പറഞ്ഞിരുന്നു. സാമൂഹ്യ അനീതിക്കെതിരെ ഇനി നിയമയുദ്ധമാണ് ആവശ്യം. സമുദായാംഗങ്ങൾ ഒരു രാഷ്ട്രീയപാർട്ടിയുടെയും ചട്ടുകമായി മാറരുത്. മുന്നാക്ക സമുദായങ്ങൾ സംഘടിതരല്ലാത്തതുകൊണ്ടാണ് മാറിമാറിവരുന്ന സർക്കാരുകൾ ഈ വിഷയം നീണ്ടികൊണ്ടുപോകുന്നത്. മുന്നാക്കസമുദായത്തോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുമാരൻനായർ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

എന്തായാലും കേരളത്തിൽ ഭരണമാറ്റം ഉണ്ടായപ്പോൾ സുകുമാരൻ നായർക്കും സുകൃതക്ഷയം സംഭവിച്ചു എന്നായിരുന്നു പൊതുവിലയിരുത്തൽ. എന്തായാലും യുഡിഎഫ് ഭരണത്തിലെ കരുത്തൻ ഇപ്പോൾ ഏറെ മെലിഞ്ഞുവെന്നാണ് പൊതുവേ ഏവരും സമ്മതിക്കുന്ന കാര്യം.