ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” ചട്ടവിരുദ്ധമെന്ന്

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പുസ്തക രചന ചട്ടവിരുദ്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം’ എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.

അഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം മുഖ്യമന്ത്രിയാവും തീരുമാനിക്കുക. പുസ്തകം എഴുതാന്‍ ജേക്കബ് തോമസ് അനുമതി വാങ്ങിയിട്ടുണ്ടെങ്കിലും പുസ്തകം എഴുതുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

മുന്‍മന്ത്രി കെ.ബാബുവടക്കമുള്ളവര്‍ക്കെതിരെ പുസ്തകത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തിലെ 50 പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണം തുടരുകയും കോടതിയുടെ പരിഗണനയിലുള്ളതുമായ പാറ്റൂര്‍,ബാര്‍ കോഴക്കേസുകളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. കേസുകളില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുചിതമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.