കെപിസിസി യോഗ സ്ഥലത്ത് ഉണ്ണിത്താനും ചാമക്കാലയും തമ്മില്‍ തെറിവിളിയും വാക്കേറ്റവും

കെ പി സി സി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്ബാണ് പരസ്പരം തെറിവിളിയുമായി നേതാക്കള്‍ കളം നിറഞ്ഞത്. കെ പി സി സി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയുമാണ് യോഗസ്ഥലത്ത് ഏറ്റുമുട്ടിയത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഹാളിലിരിക്കെയാണ് പരസ്പരമുള്ള തെറിവിളി രൂക്ഷമായത്. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ ജ്യോതികുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ തര്‍ക്കം ഉടലെടുത്തത്. ജ്യോതികുമാര്‍ സദസ്സിലേക്ക് കടന്നുപോകുന്നതിനിടെ ലോഹ്യഭാവത്തില്‍ ഉണ്ണിത്താന്റെ തോളില്‍ തട്ടി. തിരിഞ്ഞു നോക്കിയ ഉണ്ണിത്താന്‍ ജ്യോതികുമാറിന്റെ കൈയ്യില്‍ പിടിച്ചതോടെ വിഷയം വഷളായി. പിന്നീട് തെറിവിളിയും വാക്കേറ്റവും പൊടിപൊടിക്കുകയായിരുന്നു. ഉന്നതരായ നേതാക്കളുടെ മുന്നിലായിരുന്നു അതിരൂക്ഷമായ അസഭ്യപ്രയോഗങ്ങള്‍.

സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ നേതാക്കള്‍ ഇടപെടുകയായിരുന്നു. പോര്‍വിളിച്ച് നിന്ന നേതാക്കളെ പിടിച്ചുമാറ്റാന്‍ നേതാക്കളും ഒരു പാട് പരിശ്രമിക്കേണ്ടിവന്നു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ പി സി സി അംഗങ്ങളുടെ ആദ്യ യോഗത്തില്‍ തന്നെ ഇത്തരത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടിയത് കോണ്‍ഗ്രസിന് നാണക്കേടായിട്ടുണ്ട്.