ജിന്നിനെ ഒഴിപ്പിക്കാനെത്തി സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; സിദ്ധൻ അറസ്റ്റിൽ

കോഴിക്കോട് :ജിന്നിനെ ഒഴിപ്പിക്കണമെന്ന് പറഞ്ഞ് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. വടകര വേളം സ്വദേശി മുഹമ്മദിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

സഹോദരിമാരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന്‌ വ്യക്തമായതോടെയാണ് മുഹമ്മദിനെതിരെ പോക്സോ ചുമത്തിയത്. രോഗം മാറ്റിത്തരാം എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. മക്കളുടെ അസുഖം മാറ്റാനാണ് രക്ഷിതാക്കൾ ഇയാളുടെ അടുത്ത് ചികിത്സ തേടിയെത്തിയത്. ശരീരത്തിൽ ജിന്ന് കൂടിയിട്ടുണ്ടെന്നും അത് മാറ്റണമെന്നും ഇയാൾ അറിയിച്ചു.

ജിന്ന് ഒഴിപ്പിക്കൽ എന്ന നാടകം നടത്തിയാണ് സഹോദരിമാരെ ഇയാൾ പീഡിപ്പിച്ചത്. അനിയത്തിയുടെ ശരീരത്തിലാണ് ശക്തനായ ജിന്നുള്ളത് എന്ന് പറഞ്ഞ ഇയാൾ ഒഴിപ്പിക്കലിന്റെ ഭാഗമായി പല തവണ ഇരുവരെയും പീഡിപ്പിച്ചു. അസുഖം മാറ്റിത്തരാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ഒരു കേസ് ഇയാൾക്കെതിരെ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.

ഈ വിവരം അറിഞ്ഞതോടെയാണ് സഹോദരിമാർ പീഡന വിവരങ്ങൾ വീട്ടുകാരോട് പറഞ്ഞത്. വീട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയതോടെയാണ് വടകര സിഐ മധുസൂദനും സംഘവും ഇയാളെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.