രാജീവ് വധം പ്രതികള്‍ക്ക് പറ്റിയ കൈയബദ്ധമാണെന്ന് അഡ്വ. ഉദയഭാനു

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം ആദ്യ നാല് പ്രതികള്‍ക്ക് പറ്റിയ കൈയബദ്ധമാണെന്ന് അറസ്റ്റിലായ അഡ്വക്കേറ്റ് സി.പി.ഉദയഭാനു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയായ ചക്കര ജോണി തന്റെ കക്ഷിയാണെന്നും ജോണിക്ക് നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയാണ് ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി 11 മണിയോടെ തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിനടുത്തുള്ള സഹോദരന്റെ വീട്ടില്‍ നിന്നാണ് ഉദയഭാനുവിനെ പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ ചാലക്കുടി സര്‍ക്കിള്‍ ഓഫീസിലെത്തിക്കുകയും റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഉദയഭാനു.

എന്നാല്‍ ഉദയഭാനു നുണകള്‍ ആവര്‍ത്തിക്കുകയാണെന്നും ഉദയഭാനുവിന്റെ വാദങ്ങളൊന്നും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഉച്ച തിരിഞ്ഞ് മെഡിക്കല്‍ പരിശോധനയ്ക്കുശേഷം ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കും. രാജീവ് വധക്കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

കൊലപാതക കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്റെ വാദവും കോടതി തള്ളിയിരുന്നു. ഉദയഭാനുവിനും രാജീവിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇവര്‍ തമ്മില്‍ അവസാന ഘട്ടത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.