പാരഡൈസ് പേപ്പേഴ്‌സില്‍ കുടുങ്ങി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയും

അഴിമതിക്കെതിരെ പടയൊരുക്കം ജാഥയില്‍ ഘോരഘോരം പ്രസംഗിക്കുന്ന യുഡിഎഫ് നേതാക്കളുടെ വായടപ്പിച്ചു ഒരു അഴിമതിക്കഥ കൂടി .
വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയവരുടേതായി പുറത്തുവന്ന പാരഡൈസ് പേപ്പേഴ്‌സില്‍ കുടുങ്ങിയവരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയും ഉണ്ടെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പടയൊരുക്കം നയിച്ചുകൊണ്ടിരിക്കുന്ന ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ജാഥയ്ക്ക് വന്‍ തിരിച്ചടിയായി ആയിരിക്കുന്നു ഈ കള്ളപ്പണ റിപ്പോര്‍ട്ട് .
വയലാര്‍ രവി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടാക്കിയ കള്ളപ്പണമാണിതെന്ന് ആരോപണവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
രവി കൃഷ്ണ ഡയറക്ടര്‍ ആയ കമ്പനിയുടെ നിക്ഷേപ സ്ഥാപനത്തിന്റെ പേരാണ് പുറത്തു വന്നത്. സി ബി ഐ യുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ന്റെയും അന്വേഷണ പരിധിയില്‍ ഉള്ള രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതിയില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ഇത്.

ഗ്ലോബല്‍ മെഡിക്കല്‍ റസ്‌പോന്‍സ് ഓഫ് ഇന്ത്യ ലിമിറ്റഡ് 2008 മാര്‍ച്ച് 28 നാണ് ആപ്പിള്‍ ബൈ മൊറീഷ്യസില്‍ റജിസ്റ്റര്‍ ചെയ്തത്. ഹൈ റിസ്‌ക് പ്രൊഫൈല്‍ എന്ന വിഭാഗത്തിലാണ് കമ്പനിയുടെ രജിസ്‌ട്രേഷന്‍.
നേരത്തെ റാഡെക് എക്‌സ് ലിമിറ്റഡ് എന്ന് പേരുണ്ടായിരുന്നു ഈ കമ്പനി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഇന്ത്യന്‍ കമ്പനിയായ സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.ആംബുലന്‍സ് അഴിമതിയില്‍ അന്വേഷണം നേരിടുന്ന കമ്പനിയാണിത്. കമ്പനിയുടെ സ്ഥാപകരില്‍ ഒരാളാണ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ട ആംബുലന്‍സ് അഴിമതിയില്‍ 2014 ല്‍ രാജസ്ഥാനില്‍ ബി ജെ പി അധികാരത്തില്‍ എത്തിയ ഉടനെ ആണ് അന്വേഷണം ആരംഭിച്ചത്.

2015ല്‍ കേസ് സി ബി ഐ ക്ക് കൈമാറി. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, മുന്‍ കേന്ദ്ര ധന മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവരാണ് ആംബുലന്‍സ് അഴിമതിയില്‍ ആരോപണ വിധേയരായവര്‍.
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി പ്രകാരമുള്ള ടെണ്ടറുകള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തി, വ്യാജ ട്രിപ്പുകളുടെ പേരില്‍ പണം കൈപ്പറ്റി തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.