ഇന്ത്യയില്‍ നിരോധിച്ച 800 ടണ്‍ നോട്ടുകള്‍ അഫ്രിക്കയിലേക്ക് കടത്തുന്നു

ഇന്ത്യയില്‍ നിരോധിച്ച പഴയ 500ന്റെയും 1000ന്റെയും നോട്ടുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണിത്. എന്നാല്‍ കടലാസ് രൂപത്തിലല്ല അവ കടല്‍ കടക്കുന്നതെന്നു മാത്രം. നിരോധിക്കപ്പെട്ട നോട്ടുകള്‍ ഹാര്‍ഡ് ബോര്‍ഡുകളുടെ രൂപത്തിലാണു ദക്ഷിണാഫ്രിക്കയിലെത്തുന്നത്.

ദക്ഷിണാഫ്രിക്കയില്‍ പൊതുതിരഞ്ഞെടുപ്പു 2019ല്‍ ആണെങ്കിലും പ്ലക്കാര്‍ഡിനും പ്രചാരണ ബോര്‍ഡുകള്‍ക്കുമൊക്കെയായി ഹാര്‍ഡ് ബോര്‍ഡുകളുടെ കയറ്റുമതി തുടങ്ങിയതായി വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് മാനേജിങ് ഡയറക്ടര്‍ പി.കെ.മായന്‍ മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയിലേക്കും ഇവിടെ നിന്നു ഹാര്‍ഡ് ബോര്‍ഡ് കയറ്റുമതി ചെയ്യുന്നുണ്ട്. നുറുക്കിയ നിലയിലാണു നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസില്‍ നിന്നു കണ്ടെയ്‌നറുകളില്‍ എത്തിക്കുന്നത്. ഇവ ആവിയില്‍ നന്നായി പുഴുങ്ങി, ഡിഫൈബ്രേറ്ററില്‍ അരച്ചെടുത്തു പള്‍പ്പാക്കും.

ഹാര്‍ഡ്‌ബോര്‍ഡിന്റെ പതിവു പള്‍പ്പില്‍ ആറു ശതമാനം വരെയാണു നോട്ടുകള്‍ ചേര്‍ക്കുന്നത്. ദിവസവും രണ്ടു ടണ്‍ നോട്ടുകള്‍ ഉപയോഗിക്കുന്നു. നോട്ടുകള്‍ ചേര്‍ത്ത ഹാര്‍ഡ് ബോര്‍ഡിനു തിളക്കവും ഉറപ്പും കൂടുതലാണെന്നും ചില വ്യാപാരികള്‍ പ്രീമിയം ബ്രാന്‍ഡ് ആയാണു വില്‍ക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. നിരോധിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ നോട്ടുകള്‍ ‘വെസ്‌റ്റേണ്‍ ഇന്ത്യ’യില്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ടണ്ണിനു 128 രൂപയാണു റിസര്‍വ് ബാങ്ക് നിശ്ചയിച്ച വില. കയറ്റുകൂലിയും കടത്താനുള്ള ചെലവും വഹിക്കുന്നതു പ്ലൈവുഡ്‌സ് തന്നെ. നോട്ടുകള്‍ കത്തിച്ചു കളയാനാണ് ആദ്യം റിസര്‍വ് ബാങ്ക് ആലോചിച്ചതെങ്കിലും പരിസ്ഥിതി പ്രശ്‌നം പരിഗണിച്ച് തീരുമാനം മാറ്റുകയും വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് അധികൃതരെ സമീപിക്കുകയുമായിരുന്നു. എന്തായാലും നിരോധിച്ച നോട്ടുകള്‍ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായല്ലോ എന്നു കരുതാം.