സൗദിയില്‍ രണ്ട് രാജകുമാരന്‍മാര്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു; അധികാരപോരാട്ടം രക്തരൂക്ഷിതമാകുന്നു

അബ്ദുല്‍ അസീസ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്‍

സൗദിയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ട് രാജകുമാരന്‍മാര്‍. സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഫഹദ് രാജാവിന്‍റെ മകന്‍ മരണപ്പെടുന്നത്.

44കാരനായ അസീസ് രാജകുമാരനാണ് മരിച്ചത്. സൗദി രാജകീയ കോടതിയെ ഉദ്ധരിച്ച് അറബിക് അല്‍ത്താഡ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. സൗദിയില്‍ രണ്ട് ദിവസം മുമ്പ് അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത ഫഹദ് രാജാവിന്‍റെ ഇളയ മകനാണ് മരിച്ച അസീസ്.

അറസ്റ്റിന് പിന്നാലെ വെടിവെയ്പും അക്രമണവും ഉണ്ടായെന്നും തുടര്‍ന്ന് അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. സൗദിയിലെ അല്‍ മസ്ദാര്‍ ന്യൂസ് നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെങ്കിലും പിന്നീട് വാര്‍ത്ത നീക്കം ചെയ്യുകയായിരുന്നു.

അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരനാണ് ഞായറാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അല്‍ അറബിയ്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനുള്ള കാരണം വ്യക്തമല്ല.

മുന്‍ സൗദി കിരീടാവകാശി മുഖ്രിന്‍ അല്‍സൗദിന്‍റെ മകനാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മന്‍സൂര്‍ ബിന്‍ മുഖ്രിന്‍. രണ്ട് വിശുദ്ധ പള്ളികളുടെ കസ്റ്റോഡിയനായിരുന്ന ഇദ്ദേഹം സൗദിയിലെ ദക്ഷിണ പ്രവിശ്യയായ അസിറിന്‍റെ ഗവര്‍ണര്‍ കൂടിയായിരുന്നു. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹം ഹെലികോപറ്റര്‍ തകര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ടിവി എക്ബാരിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച രാത്രി സൗദി അഴിമതി വിരുദ്ധ കമ്മറ്റി 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരെയുമാണ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മരിച്ച രാജകുമാരന്‍.