കെന്നത്ത് ജസ്റ്റര്‍ ഇന്ത്യന്‍ അംബാസിഡറായി സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്ടണ്‍: ഇന്ത്യയിലെ യു.എസ്. അംബാസിഡറായി നിയമിതനായ കെന്നത്ത് ജസ്റ്റര്‍ നവംബര്‍ 13 ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.

കഴിഞ്ഞ പതിനാറു വര്‍ഷമായി സ്വകാര്യ-പൊതുമേഖലാ രംഗത്ത് ഇന്ത്യയുമായി സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമായിരുന്നു കെന്നത്ത് ജസ്റ്ററിന് ഉണ്ടായിരുന്നത്. നവംബര്‍ 2ന് നിയമനം സെനറ്റ് ഐക്യകണ്ഠേന അംഗീകരിച്ചിരുന്നു.

അമേരിക്കന്‍ രാഷ്ട്രത്തിനും, ജനങ്ങള്‍ക്കും പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുവാന്‍ ജസ്റ്ററിനു കഴിയട്ടെ എന്ന് പെന്‍സ് ട്വിറ്ററിലൂടെ ആശംസിച്ചു. ഇരുരാജ്യങ്ങള്‍ തമ്മില്‍ വിശ്വാസത വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാകട്ടെ എന്നും പെന്‍സ് ആശംസിച്ചു.
നവംബര്‍ 28-30 തീയ്യതികളില്‍ ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റില്‍ പ്രസിഡന്റ് ട്രമ്പിന്റെ മകള്‍ ഇവാങ്ക ട്രമ്പാണ് യു.എസ്.പ്രതിനിധി സംഘത്തെ നയിക്കുന്നത്. കെന്നത്ത് ജസ്റ്റര്‍ ഇന്ത്യന്‍ അംബാസിഡര്‍ എന്ന നിലയില്‍ ഗ്ലോബല്‍ സമ്മിറ്റില്‍ ഔദ്യോഗീകമായി പങ്കെടുക്കും.
തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റുവാന്‍ ഇരുരാജ്യങ്ങളുടേയും സഹകരണം അംബാസഡര്‍ അഭ്യര്‍ത്ഥിച്ചു.