കോണ്‍ഗ്രസ്സിനെ ഇനി രാഹുല്‍ ഗാന്ധി നയിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ ഇനി രാഹുല്‍ ഗാന്ധി നയിക്കും. അന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം തീരുമാനമായി. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയം പ്രവര്‍ത്തക സമതി ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു.

ഡിസംബര്‍ 16നായിരിക്കും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്. എതിര്‍ സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കുക.

അടുത്ത മാസം ഒന്നിന് പാര്‍ട്ടി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ഡിസംബര്‍ 16 ന് നടക്കും. 19 നായിരിക്കും ഫലപ്രഖ്യാപനം.

അതേ സമയം, മറ്റ് സ്ഥാനാര്‍ഥികള്‍ രംഗത്ത് വരാനുള്ള സാധ്യതയില്ലാത്തതിനാല്‍ സൂക്ഷ്മ പരിശോധനാ ദിവസമായ ഡിസംബര്‍ അഞ്ചിന് തന്നെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും. ഔപചാരികമായി അധ്യക്ഷപദവി എറ്റെടുക്കുന്നത് ഡിസംബര്‍ അവസാനമോ ജനുവരിയിലോ ചേരുന്ന എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തിലായിരിക്കും.

പ്രവര്‍ത്തക സമിതിയിലേക്കുള്ള പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. ബാക്കി അംഗങ്ങളെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും.