മലയാളി കുടുംബത്തിന് ആരോഗ്യം വീണ്ടെടുക്കാന്‍ രണ്ടുമാസം വേണ്ടിവരും

കൊട്ടാരക്കര: ന്യൂസീലന്‍ഡില്‍ കാട്ടുപന്നിയിറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന് ആരോഗ്യം വീണ്ടെടുക്കാന്‍ രണ്ടുമാസമെങ്കിലും വേണ്ടിവരും. കൊട്ടാരക്കര നീലേശ്വരം സ്വദേശി ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി, അമ്മ ഏലിക്കുട്ടി എന്നിവരാണ് വൈകോട്ടോയില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

ഏലിക്കുട്ടിയുടെ നിലയില്‍ ചെറിയ പുരോഗതിയുണ്ടെങ്കിലും ഷിബുവിന്റെയും സുബിയുടെയും നിലയില്‍ വലിയ മാറ്റമില്ല. ഷിബുവിന്റെ സഹോദരി ഷീന, സുബിയുടെ സഹോദരന്‍ സുനില്‍ എന്നിവര്‍ നാട്ടില്‍നിന്ന് ന്യൂസീലന്‍ഡില്‍ എത്തിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം ഇവര്‍ ഏറ്റെടുത്തു.

ബോട്ടുലിസം എന്ന രോഗാവസ്ഥയാണ് മൂന്നുപേര്‍ക്കുമുള്ളത്. വിഷബാധ പൂര്‍ണമായി മാറാന്‍ രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിവരം. ഇന്ത്യന്‍ എംബസിയുടെയും മലയാളി സമാജത്തിന്റെയും മാര്‍ത്തോമ സഭയുടെയും സഹായം കുടുംബത്തിന് ലഭിക്കുന്നുണ്ട്.