കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് ഹര്‍ജി നല്‍കി.

അങ്കമാലി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വിദേശത്ത് പോകാനാണ് കോടതി ദിലീപിന് ഉപാധികളോടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്കാണ് ഹൈക്കോടതി പാസ്‌പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തിയാണ് ദിലീപ് പാസ്‌പോര്‍ട്ട് സ്വീകരിച്ചത്. നേരത്തേ, കോടതിയില്‍ എത്തും മുമ്പേ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു.
ദിലീപും നാദിര്‍ഷയും ഒരുമിച്ച് തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റേറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബൈയിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്.