കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ടായിരത്തിലധികം പേരെ കാണാതായി

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയിലും കടല്‍ക്ഷോഭം. കൊച്ചിയില്‍ നിന്ന് 213 ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല. രണ്ടായിരത്തിലധികം പേരെയാണ് കാണാതായത്. ഇവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മത്യബന്ധന തൊഴിലാളികള്‍ പറഞ്ഞു.
ഗുജറാത്ത് മേഖലയിലാണ് ഇവര്‍ ഉള്ളതെന്നാണ് അറിയുന്നത്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് അവര്‍ക്ക് വിവരം നല്‍കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല. തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചില്‍ രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡും തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.

പലരേയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ തങ്ങളേക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂന്തുറയില്‍ കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.
അതേസമയം, പൂന്തുറയിൽ നിന്നു കാണാതായവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയാണ്. ഇവിടെനിന്നും പോയ മൽസ്യത്തൊഴിലാളികളിൽ ചിലർ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്. തമിഴ്നാട്ടിലെത്തിയ ഇവർ കരമാർഗം നാട്ടിലേക്കെത്തുകയായിരുന്നു.

കടലില്‍ ഭീകരാന്തരീക്ഷമാണെന്ന് കടലില്‍ നിന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതയി രക്ഷപ്പെട്ടവര്‍ പറഞ്ഞു.തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ശെല്‍വന്‍ എന്ന മത്സ്യത്തൊഴിലാളി പറഞ്ഞു. കന്യാകുമാരിയില്‍ നിന്നുള്ള ബോട്ടുകാരാണ് തന്നെ കൊല്ലം തീരത്തെത്തിച്ചതെന്നും ശെല്‍വന്‍ പറഞ്ഞു.

അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അവര്‍ പറഞ്ഞു. കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായും അവര്‍ അറിയിച്ചു.

അതെ സമയം ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. തങ്ങളുടെ ബോട്ടില്ലാതെ കരയിലേക്ക് വരാന്‍ തയ്യാറല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. മുന്നറിയിപ്പ് ലഭിച്ചയുടന്‍ നടപടികള്‍ ആരംഭിച്ചു. ഏഴ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. 13 ക്യാമ്പുകള്‍ തുറന്നു.