ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയ്ക്ക് തിരിച്ചടി; പുറത്താക്കിയ വ്യക്തിയെ മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്ന് കോടതി

കരോള്‍ ബാഗ് മാര്‍ത്തോമ്മാ പള്ളിയിലെ അംഗമായ അലക്‌സാണ്ടര്‍ ഫിലിപ്പിനെ പുറത്താക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്

-വൈഫൈ ന്യൂസ് ഡെസ്‌ക് –

joseph-marthoma-methrapoleetha
ജോസഫ്‌ മാർത്തോമ്മ മെത്രാപ്പൊലീത്ത

ന്യൂഡല്‍ഹി: ഹിന്ദു യുവാവിനെ വിവാഹം കഴിച്ച മാര്‍ത്തോമ്മ സഭക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി പ്രാര്‍ത്ഥിച്ചു എന്ന കുറ്റം ചുമത്തി സഭയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കരോള്‍ബാഗ് മാര്‍ത്തോമ്മ പള്ളിയിലെ അംഗമായ അലക്‌സാണ്ടര്‍ ഫിലിപ്പിനെ തിരിച്ചെടുക്കാന്‍ ഡല്‍ഹി സെഷന്‍സ് കോടതി ഉത്തരവായി. ഡിസംബര്‍ 15ന് മുമ്പായി അദ്ദേഹത്തെ തിരിച്ചെടുത്ത് സഭാ മെത്രാപ്പൊലിത്ത ഉത്തരവിറക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി കരോള്‍ബാഗ് സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയിലെ അംഗമായ അലക്‌സാണ്ടര്‍ ഫിലിപ്പ് എന്ന വ്യക്തിയെ സഭയുടെ തലവനായ ജോസഫ് മാര്‍ത്തോമ്മ സഭയില്‍ നിന്ന് പുറത്താക്കാന്‍ പറഞ്ഞ ന്യായങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനവും സാമാന്യ നീതിക്ക് നിരക്കാത്തതുമാണ്. രണ്ട് വര്‍ഷം മുമ്പ് കരോള്‍ ബാഗ് പള്ളിയിലെ അംഗമായ ഒരു പെണ്‍കുട്ടി ഉത്തര്‍ഖണ്ഡ് സ്വദേശിയായ ഹിന്ദു യുവാവിനെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു. അതിനു ശേഷം പെണ്‍കുട്ടിയുടെ താല്‍പര്യപ്രകാരം അവളുടെ വീട്ടില്‍ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ഈ ദമ്പതികളെ അലക്‌സാണ്ടര്‍ ഫിലിപ്പ് ആശിര്‍വദിച്ചു പ്രാര്‍ത്ഥി ച്ച സംഭവം നടന്നു. ഈ സംഭവം നടക്കുന്നത് 2014 മെയ് 26 നാണ്. അക്കാലത്താരും അലക്‌സണ്ടാര്‍ ഫിലിപ്പ് ചെയ്തത് സഭാ വിരുദ്ധമാണെന്നൊ അക്രൈസ്തവ നടപടിയാണെന്നൊ കണ്ടെത്തിയില്ല. ഈ വര്‍ഷമാദ്യം സഭയുടെ ഉന്നതാധികാര സമിതിയായ സഭാ പ്രതിനിധി മണ്ഡലത്തിലെക്ക് അലക്‌സ ണ്ടാര്‍ ഫിലിപ്പ് കരോള്‍ബാഗ് പള്ളിയില്‍ നിന്ന് ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ആ പള്ളിയിലെ വികാരി റവ. ഈപ്പന്‍ ഏബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രണ്ട് വര്‍ഷം മുമ്പ് നടന്ന ‘പ്രാര്‍ത്ഥനാ സംഭവം’ കുത്തിപ്പൊക്കി പുറത്താക്കലിന് ഇടയാക്കിയത്.

അലക്സാണ്ടർ ഫിലിപ്പ്
അലക്സാണ്ടർ ഫിലിപ്പ്

2016 ഏപ്രിലില്‍ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് സഭാ പരമാധികാരിയായ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത ഫിലിപ്പിന് ഒരു കത്തെഴുതി -സഭാ വിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുകയും സഭയുടെ ഭരണഘടന ലംഘിക്കുന്ന പ്രവര്‍ത്തി ചെയ്തതിന്റെ പേരില്‍ പുറത്താക്കുന്നു എന്നാണാ കത്തില്‍ പറയുന്നത്. ഹിന്ദു യുവാവിനെ കല്യാണം കഴിച്ച മാര്‍ത്തോമ്മാ യുവതിയെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചത് ദൈവത്തിന് നിരക്കാത്ത പ്രവര്‍ത്തിയാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
കേട്ടുകേള്‍വി ഇല്ലാത്ത കാട്ടുനീതി നടപ്പാക്കലായിരുന്ന . രണ്ട് കൊല്ലം മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ പുറത്താക്കല്‍.
പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് അലക്‌സാണ്ടര്‍ ഫിലിപ്പ് കോടതിയെ സമീപിക്കുകയും സഭാ പ്രതിനിധി മണ്ഡലത്തില്‍ പങ്കെടുക്കാന്‍ കോടതി സെപ്തംബറില്‍ അനുമതി നല്‍ക്കുകയും ചെയ്തിരുന്നു. സഭ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സഭയ്ക്ക് അനൂകൂലമായ ഉത്തരവ് ലഭിച്ചില്ല. അലക്‌സാണ്ടാറെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത കേസ് സെഷന്‍സ് കോടതിയില്‍ തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അലക്‌സാണ്ടാ റെ മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കാനുളള വിധി മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്കും ഇടവക വികാരി ഈപ്പന്‍ ഏബ്രഹാമിനും കനത്ത തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെഴുന്നു.
സാമാന്യ നീതി നിഷേധിച്ച് സഭയില്‍ നിന്ന് പുറത്താക്കിയതിനെ ശക്തമായ പ്രതിഷേധം സഭയ്ക്കുള്ളില്‍ നിന്നുയര്‍ന്നിരുന്നു –
അലക്‌സാണ്ടര്‍ ഫിലിപ്പിനെ സഭയില്‍ നിന്ന് പുറത്താക്കായ സംഭവംശ പൊതുജന ശ്രദ്ധയിലെത്തിച്ചത് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എ.ജെ.ഫിലിപ്പാണ്. അദ്ദേഹം ഈ കൊള്ളരുതായ്മക്കെതിരെ മെത്രാന് തുറന്ന കത്തെഴുതുകയും അത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

റവ. ഈപ്പൻ ഏബ്രഹാം
റവ. ഈപ്പൻ ഏബ്രഹാം

മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ ഏകാധിപത്യ പ്രവണതയ്ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ഡെല്‍ഹി സെഷന്‍സ് കോടതിയുടെ വിധിയെന്ന് വിലയിരുത്തപ്പെടുന്നു. ഈ വിധിക്ക് സമാനമായ രണ്ട് വിധികള്‍ ഈ വര്‍ഷം കോലഞ്ചേരി സബ് കോടതിയുടേതായി വന്നിട്ടുണ്ട്. മാമ്മോദീസയും കുദാശകളും സ്വീകരിച്ച വ്യക്തികളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോലഞ്ചേരി കോടതിയുടെ വിധിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
‘മാമ്മോദീസ മുങ്ങി സഭയില്‍ അംഗമാവുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്ത വ്യക്തികളെ പുറത്താക്കാന്‍ സഭാ അധികാരികള്‍ക്ക് അവകാശമില്ലെന്ന് ‘കോലഞ്ചേരി മുന്‍സിഫ് കോടതി 2016 ജൂലൈ 5ന് ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. യാക്കോബായ ആത്മായ ഫോറം പ്രസിഡന്റ് പോള്‍ വറുഗീസിനെ സഭയില്‍ നിന്ന് പുറത്താക്കിയയാക്കോബായുടെ പരമാധികാരിയായ ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ നടപടിക്കെതിരായിട്ടാണ് ഈ വിധി പ്രസ്താവമുണ്ടായത്. മെത്രാന്‍മാരുടെ അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് എതിരായിട്ടാണ് ഈ കോടതി വിധികള്‍.