ലക്ഷദ്വീപില്‍ സംഹാരതാണ്ഡവമാടി ഓഖി:ദ്വീപുകള്‍ ഒറ്റപ്പെട്ടു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കനത്ത നഷ്ടമാണ് ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്.അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപാഡ് വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയദുരന്തനിവാരണ സേന ഉടന്‍ കവരത്തിയിലെത്തും.ലക്ഷദ്വീപിലേക്ക് നീങ്ങിയ ഓഖി അതിന്റെ തീവ്ര രൂപത്തിലേക്ക് കടന്നതോടെയാണ് ദ്വീപില്‍ മഴ കനത്തത്. തെക്കന്‍ കേരളത്തില്‍ മഴയും കാറ്റും ഇനിയും ശക്തമാകാനാണ് സാധ്യത. കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ക്ഷോഭം ശക്തമായി. വടക്കന്‍ കേരളത്തിലും സ്ഥിതി സമാനമാണ്. കേരളതീരത്ത് വലിയ തിരമാലകള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 6.1 മീറ്റര്‍ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിനോടകം വന്നു കഴിഞ്ഞു. ലക്ഷദ്വീപില്‍ ഈ തിരമാല 7.1 മീറ്റര്‍ വരെയും ഉയര്‍ന്നേക്കും. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള എം.വി കവരത്തി, ബേപ്പൂരില്‍ നിന്നുള്ള എം.വി മിനിക്കോയി എന്നീ കപ്പലുകള്‍ യാത്ര റദ്ദാക്കി. 145 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗം പൊടുന്നനെ കൈവരിച്ചേക്കും. ഇതിലും ശക്തികൂടാനും സാധ്യതയുണ്ട്. വേഗം 221 കിലോമീറ്റര്‍ കടന്നാല്‍ സൂപ്പര്‍ ചുഴലിക്കാറ്റ് എന്നാണ് അറിയപ്പെടുക. 2007ല്‍ ഒമാനില്‍ വീശിയ ‘ഗോനു’ ആണ് ഒടുവിലത്തെ സൂപ്പര്‍ ചുഴലിക്കാറ്റ്.

ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും എംപി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസുമായും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കല്‍പേനിയില്‍ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയില്‍ തകര്‍ന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ രക്ഷാദൗത്യം വേഗത്തിലാക്കാന്‍ സഹായിച്ചതായും എംപി പറഞ്ഞു.

കേരളത്തിന്റെ തീരപ്രദേശത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളെ പൂര്‍ണമായും രക്ഷപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല . കരനാവികവ്യോമസേനകള്‍ സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. അറബിക്കടലില്‍ വെച്ച് ശക്തി വര്‍ധിച്ചതോടെ മണിക്കൂറില്‍ 110-130 കിലോമീറ്റര്‍ വേഗതയിലാണ് ലക്ഷദ്വീപിലേക്ക് ഓഖി ആഞ്ഞടിച്ചത്. അടുത്ത 24 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഏത് അടിയന്തര ഘട്ടവും നേരിടാന്‍ സഞ്ജരാകാന്‍ സേനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്ക് വാട്ടര്‍ വാര്‍ഫും ഭാഗികമായി കടലെടുത്തു.ലക്ഷദ്വീപിലെ ലൈറ്റ് ഹൗസിന് കേടുപാടുണ്ടായി. 130 വര്‍ഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൗസിന്റെ ജനാലകളും ഗ്ലാസുകളും അടര്‍ന്നു. രണ്ട് ഉരു മുങ്ങി. ഇതിലെ ആളുകളെ രക്ഷപെടുത്തി. മുന്‍ കരുതല്‍ എന്ന നിലയില്‍ ലക്ഷദ്വീപില്‍ വൈദ്യുതി താത്കാലികമായി വിച്ഛേദിച്ചിരുന്നു.വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍ വീശുക എന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിൽ തീർത്തും ഒറ്റപ്പെട്ടിരിക്കയാണ് ലക്ഷദ്വീപ്. ദ്വീപുകളിലേക്കുള്ള വ്യോമ-കര ഗതാഗതങ്ങളും നിലച്ചിട്ടുണ്ട്. ബേപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിർത്തിവെച്ചു. വീടുകളിലെല്ലാം വെള്ളം കയറി. ശുദ്ധജലവിതരണം നിലച്ചു. വാർത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നതോടെ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ലക്ഷദ്വീപ് . ദ്വീപിന്റെ തീരങ്ങളിൽ നേങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകളിൽ ഏറെയും വെള്ളത്തിലായി. അഞ്ച് ബോട്ട് തകർന്നു. തെങ്ങുകൾ വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൽപേനിയിലെ ഹെലിപ്പാഡും വെള്ളത്തിലായി. വൈദ്യുതിബന്ധവും തകർന്നു. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി വന്ന രണ്ട് ഉരുക്കളിൽ ഒരെണ്ണം തീരത്ത് അടുത്തിട്ടുണ്ട്. ഒരെണ്ണത്തിന് അടുക്കാനായിട്ടില്ല.