പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി വാഹനത്തില്‍ പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു

ഹൈദരാബാദ്: പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി വാഹനത്തില്‍ പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു. തെലുങ്കാനയിലെ മേടക് ജില്ലയിലാണ് സംഭവം. ഹൈദരാബാദ് – നാഗ്പൂര്‍ ദേശീയപാതയില്‍ വെച്ച് ശനിയാഴ്ച രാത്രിയാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ഞായറാഴ്ച യുവതിയുടെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവം ഇങ്ങനെ
ഏഴുമാസം ഗര്‍ഭിണിയായിരുന്ന കലാവതിയാണ് അതിക്രമത്തിനിരയായത്. പഴയ വസ്ത്രക്കള്‍ വില്‍പന നടത്തുകയായിരുന്നു തൊഴില്‍. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. ഏഴുവയസ്സുകാരിയായ മകള്‍ സിര്‍ഷയും ഇവരോടൊപ്പമുണ്ടായിരുന്നു. സാധാരണ വരുന്ന ആര്‍.ടി.സി ബസ് കിട്ടാഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ അതു വഴി വന്ന ഒരു വാനില്‍ കയറിയത്. യാത്രക്കിടെ വാനിന്റെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി യുവതി പുറത്തേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ മകളെ റോഡില്‍ ഇറക്കി വിട്ട് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നു. സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ഏഴുവയസ്സുകാരി സിര്‍ഷയ്ക്ക് കഴിയില്ലെന്ന് പൊലിസ് പറയുന്നു. അമ്മയും ബസ് ജീവനക്കാരും തമ്മില്‍ മല്‍പിടുത്തമുണ്ടായെന്നും അമ്മ പുറത്തേക്ക് ചാടിയെന്നുമാണ് കുട്ടി പറയുന്നത്. യുവതി സാധനങ്ങള്‍ പുറത്തേക്കെറിയുന്നതിന്റെയും ചാടുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.