റഷ്യയുമായി ചർച്ച ; ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെതിരെ ട്രംപ്

വാഷിംഗ്‌ടൺ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുമായി ചർച്ച നടത്തിയതിൽ എഫ്ബിഐയുടെ കണ്ടെത്തലുകൾക്കെതിരെ തുറന്നടിച്ചു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ട്രംപ് വ്യക്തമാക്കി.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള സ്പെഷ്യല്‍ കൌണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് എഫ്ബിഐയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ റഷ്യയുമായി ഒരുതരത്തിലുള്ള ധാരണയും ഉണ്ടാക്കിയിട്ടില്ല. മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐ ഡയറക്ടറായിരുന്ന ജയിംസ് കോമിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.റഷ്യയുമായി രഹസ്യ ചർച്ച നടത്തിയതിൽ മൈക്കിള്‍ ഫ്ലിന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായുള്ള ആശയവിനിമയത്തിൽ സുതാര്യത പുലർത്താതിരുന്നതു മൂലമാണു ഫ്ലിന്നിനെ പുറത്താക്കിയതെന്ന പഴയ നിലപാടും ട്രംപ് മാറ്റി.

പെൻസിനോടും എഫ്ബിഐയോടും കള്ളം പറഞ്ഞതിനാണു സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കിയതെന്നാണു പ്രസിഡന്റ് ഇപ്പോൾ പറയുന്നത്.