ഷെഫിന്‍ ജഹാനെ എന്‍ഐഎ ചോദ്യം ചെയ്തു

കൊച്ചി: ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫിന്റെ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്നു.

സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്കു ശേഷം ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണാനെത്തുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. നിയമോപദേശം തേടിയശേഷം മാത്രം സേലത്തെ കോളജിലോ ഹോസ്റ്റലിലോ എത്തി ഹാദിയയെ കാണും എന്നാണ് മാധ്യമങ്ങളോട് ഷെഫിന്‍ പറഞ്ഞിരുന്നത്.വിവാഹത്തിന് മുമ്പ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരുമായി ബന്ധപ്പെട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ഐഎസ് ബന്ധമുള്ള മലയാളികളായ മന്‍സീദ്, സഫ്വാന്‍ എന്നിവരുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും എന്‍.ഐ.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഐഎസ് ബന്ധമാരോപിച്ച് കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ക്കെതിരെ ഒമര്‍ അല്‍ ഹിന്ദി കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ, പൊലീസ് ഉദ്യോഗസ്ഥര്‍, തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ ആക്രമിക്കുന്നതിന് പദ്ധതിയിട്ടാണ് ഇരുവരുമെത്തിയത്. ഷെഫിന്‍ ജഹാന്റെ സുഹൃത്തായ മുനീര്‍ എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനും മന്‍സീദും ചേര്‍ന്നാണ് ഹാദിയയുമായുള്ള കല്യാണം നടത്തിയത്. അല്ലാതെ ഇവര്‍ വാദിക്കുന്നത് പോലെ ‘വേ ടു നിക്കാഹ്’ എന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയല്ലെന്നും എന്‍.ഐ.എ കണ്ടെത്തി.

2015 സെപ്റ്റംബര്‍ 19നാണ് ഷെഫിന്‍ ജഹാന്‍ തന്റെ പ്രൊഫൈല്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഹാദിയയുടെ അന്നത്തെ രക്ഷകര്‍ത്താവായിരുന്ന സൈനബ, തന്റെ മകളുടെയും ഹാദിയയുടെയും പേരുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2016 ഏപ്രില്‍ 17നും. എന്നാല്‍ ഇരുവരുടെയും വെബ്‌സൈറ്റിലെ കോണ്‍ടാക്ട് വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനാല്‍ പുറത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ ഇരുവരും പരസ്പരം ബന്ധപ്പെടില്ലെന്നാണ് എന്‍.ഐ.കണ്ടെത്തല്‍. ഹാദിയയും ഷെഫിനും വെബ്‌സൈറ്റില്‍ പരസ്പരം തങ്ങളുടെ പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ വെബ്‌സൈറ്റില്‍ നിന്ന് ഹാദിയയുടെ വിവരങ്ങള്‍ ശേഖരിച്ച അഞ്ച് പേരും ഷെഫിന്‍ ജഹാനുമായി ബന്ധമുള്ളവരായിരുന്നു. ഇത്കൂടാതെ മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ എസ്.ഡി.പി.ഐയുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മ വഴി ഷെഫിന്‍ ജഹാനെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍.ഐ.എ കണ്ടെത്തി.

വൈക്കം സ്വദേശി അശോകന്റെ മകളായ അഖില സേലത്ത് ഹോമിയോ കോളജില്‍ പഠിക്കുന്നതിനിടെയാണ് ഇസ്‌ളാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് 2016 ഡിസംബറില്‍ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. ഇക്കഴിഞ്ഞ മേയിലാണ് ഷെഫീനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിദ്ധ്യമില്ലാതെ വിവാഹം നടത്തിയെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതിയുടെ നടപടി. വിവാഹം റദ്ദാക്കി ഹാദിയയെ തിരികെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി അനുവദിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാല്‍ ഇതിനെതിരെ ഷെഫിന്‍ സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നവംബര്‍ 27ന് കേസ് പരിഗണിച്ച കോടതി ഹാദിയയെ സേലത്തെ കോളേജില്‍ മെഡിക്കല്‍ പഠനം തുടരാന്‍ അനുവദിച്ചിരുന്നു.