ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം അമേരിക്കന്‍ കോടതി നിഷേധിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മയ്ക്കും വളര്‍ത്തച്ഛനും സ്വന്തം മകളെ കാണാനുള്ള അനുവാദം നഷ്ടപ്പെട്ടു. അമേരിക്കന്‍ കോടതിയാണ് രക്ഷിതാക്കളുടെ അവകാശം എടുത്തു കളഞ്ഞത്. ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മ സിനി മാത്യൂസിനും വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസും അറസ്റ്റിലാണ്. ഷെറിന്റെ മരണത്തില്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരാവാദിത്വം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് സ്വന്തം മകള്‍ കഴിയുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു യുഎസിലെ ടെക്‌സാസില്‍ ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബര്‍ 22ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഒരു ഓര്‍ഫനേജില്‍ നിന്നായിരുന്നു ഷെറിനെ ദമ്പതികള്‍ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്റ്റോറന്റില്‍ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി നിഷേധിച്ചത്.

കേസില്‍ വാദം കേള്‍ക്കല്‍ തുടരും. വാദം പൂര്‍ത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളില്‍ നിന്നും എടുത്തുമാറ്റാനും സാധ്യതയുണ്ട്. അടുത്ത വാദം കേള്‍ക്കുന്നത് എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായതോടെയായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതാവുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്നായിരുന്നു വളര്‍ത്തച്ഛന്‍ വെസ്‌ലി മൊഴി നല്‍കിയത്. കേസില്‍ രണ്ടര ലക്ഷം ഡോളറാണ് ജാമ്യ വ്യവസ്ഥയായി നിശ്ചയിച്ചിരിക്കുന്നത്.