പഞ്ചിങ് നിര്‍ബന്ധം; ചെയ്തില്ലെങ്കില്‍ ശമ്പളമില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ജനുവരി ഒന്നുമുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നത്. ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ.

എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്നവിധം ധരിക്കണം. ഈ മാസം 15ന് മുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.

ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ഹാജർ ബന്ധിപ്പിക്കും. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങൾക്ക് വേറെ ഓഫീസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണിത്.

വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ കെൽട്രോൺ വഴിയാണ് വാങ്ങുക. 5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. നിലവിൽ സർക്കാർ ഓഫീസുകളിൽ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജർ നിരീക്ഷിക്കാൻ മാത്രമാണ് ഇതുപയോഗിക്കുന്നത്. സ്പാർക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാൽ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല.

പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജർ രജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഇൗ ഹാജർ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിർണയിക്കുക. മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കിൽ ഒപ്പിടലിൽ ഇളവും ലഭിക്കും. എന്നാൽ, സ്പാർക്കുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് പഞ്ചിങ് വരുന്നതോടെ ഈ കള്ളക്കളി നടക്കില്ല. കേന്ദ്രസർക്കാരിന്റെ ഒട്ടേറെ ഓഫിസുകളിൽ എൻഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയർ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. പരിഷ്കാരത്തിനു മുന്നോടിയായി സ്പാർക്കിനെ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടൻ നടപ്പാക്കാൻ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.