തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നവംബര്‍ 29 നു തന്നെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതിനുള്ള തെളിവുകള്‍ പുറത്ത്. ഇതോടെ ഓഖിയെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ ലഭിച്ചില്ലെന്ന സര്‍ക്കാര്‍ വാദം ചോദ്യം ചെയ്യുന്നതാണ് രേഖകള്‍.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെ കൂടാതെ, ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നല്‍കിയിരുന്നതായി രേഖകള്‍ പറയുന്നു. 29 -ാം തിയതി മൂന്നു തവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
ഫാക്സ് മുഖാന്തരമാണ് കേരള ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 29 ന് ഉച്ചയ്ക്ക് 12 നാണ് ചീഫ് സെക്രട്ടറിക്ക് ആദ്യ മുന്നറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ഉച്ച തിരിഞ്ഞ് 2.20 ന് കാറ്റിന് ശക്തികൂടുന്നെന്ന കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലഭിച്ചു.
മൂന്നാമത്തെ മുന്നറിയിപ്പ് 29 ന് രാത്രി എട്ടുമണിക്കും ലഭിച്ചിരുന്നു. ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നെന്ന കാര്യവും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും ഇതിന് ഒപ്പമുണ്ടായിരുന്നു. കന്യാകുമാരിക്ക് തെക്കു കിഴക്ക് ന്യൂനനര്‍ദം ശക്തി പ്രാപിക്കുന്നതെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്.
തെക്കന്‍ തീരത്ത് അടുത്ത 48 മണിക്കൂര്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് പ്രത്യേക ഖണ്ഡികയായി മുന്നറിയിപ്പില്‍ ചേര്‍ത്തിരുന്നു.
നാലാമത്തെ മുന്നറിയിപ്പ് നവംബര്‍ മുപ്പത് പുലര്‍ച്ചെ 1.45 നും നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. എന്നാല്‍ മുപ്പതിന് ഉച്ചയ്ക്ക് 12നാണ് വിവരം അറിയിച്ചിരുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.