അഴിമതിക്കാരെല്ലാം സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്.അഴിമതിക്കാര്യത്തില്‍ സംസ്ഥാനത്ത് എല്ലാവരും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ നിയമവാഴ്ച്ച തകരാറിലായി. സുനാമി പാക്കേജിലെ കോടികളാണ് കട്ടുകൊണ്ടുപോയത്. അതുകൊണ്ടാണ് ചെല്ലാനത്ത് ദുരന്തം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താല്‍പര്യങ്ങള്‍’ എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം.അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഭയക്കുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദനാക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളത്. 52 വെട്ടുവെട്ടിയില്ലെങ്കിലും നിശ്ശബ്ദനാകും.ഭരണാധികാരിക്കും ജനത്തിനും ഇടയില്‍ ഒരു മതിലുണ്ട്. വിശ്വാസമുണ്ടെങ്കില്‍ ഭരണാധികാരിക്ക് ജനത്തിന്റെ അടുത്ത് നില്‍ക്കാം.ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ പെട്ടിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല.ഓഖി ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലി‍ല്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്നും ജേക്കബ് തോമസ് ചോദിച്ചു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടർന്നാൽ ദരിദ്രർ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാർ വമ്പൻമാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാരിന്റെ അപ്രീതിക്കു പാത്രമായ ജേക്കബ് തോമസ് നിലവിൽ സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറകട്റാണ്.