ഓഖി : ആലപ്പുഴയില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ആലപ്പുഴ: ഓഖി ദുരന്തത്തില്‍പെട്ട് മരിച്ച ഒരാളുടെ കൂടി മൃതദേഹം ആലപ്പുഴ തീരപ്രദേശത്ത് കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫിഷറീസ് വിഭാഗം നടത്തിയ തെരച്ചിലിലാണ് കടലില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. മൃതദേഹം രാത്രി പത്തോടെ കൊല്ലം അഴീക്കല്‍ തീരത്ത് എത്തിക്കും. കാണാതായവര്‍ക്ക് വേണ്ടി വിവിധ വകുപ്പുകള്‍ തെരച്ചില്‍ തുടരുകയാണ്.

ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കോസ്റ്റ് ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നേവിക്കും കോസ്റ്റ്ഗാര്‍ഡിനും കത്തയച്ചു.

നാവിക സേനയും തീരദേശ സേനയും ആവശ്യമായ കപ്പലുകള്‍ ഉപയോഗിച്ച്‌ ആഴക്കടലില്‍ തെരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിച്ച്‌ മത്സ്യത്തൊഴിലാളികളെ കൂടെ തെരച്ചിലിന് ഒപ്പം കൂട്ടണമെന്നും ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരച്ചിലിന് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം കലക്ടറുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് എത്തിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.