ഫലസ്തീന്റെ തലസ്ഥാനം ഈസ്റ്റ് ജറൂസലം തന്നെ: ഇന്ത്യ-ചൈന-റഷ്യ സംയുക്ത പ്രഖ്യാപനം

ന്യൂഡല്‍ഹി: ഫലസ്തീന്‍ തലസ്ഥാനം ഈസ്റ്റ് ജറൂസലം തന്നെയെന്ന് ഇന്ത്യ-ചൈന-റഷ്യ സംയുക്ത പ്രഖ്യാപനം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റുഭവനില്‍ നടന്ന ഇന്ത്യ-ചൈന-റഷ്യ വിദേശമന്ത്രിമാരുടെ യോഗത്തിലായിരുന്നു ഫലസ്തീന്റെ തലസ്ഥാനം ഈസ്റ്റ് ജറൂസലം തന്നെയെന്നുള്ള പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ദിവസങ്ങള്‍ക്കകമാണ് സംയുക്ത പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്.

ട്രംപിന്റെ പ്രവൃത്തി അറബ് രാജ്യങ്ങള്‍ക്ക് പുറമെ ഒട്ടുമിക്ക രാജ്യങ്ങളുടെയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യ-ചൈന-റഷ്യ രാജ്യങ്ങളുടെ 15-ാമത്തെ സംയുക്ത വാര്‍ഷിക യോഗം(ആര്‍.ഐ.സി) ആയിരുന്നു ന്യൂഡല്‍ഹിയില്‍ നടന്നത്.