വോട്ടു കിട്ടാന്‍ പൊതു ജനങ്ങളോട് എന്ത് കള്ളവും പറയാമെന്ന ആഹ്വാനവുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ്

ബംഗളൂരു: വോട്ടു കിട്ടാന്‍ പൊതു ജനങ്ങളോട് എന്ത് കള്ളവും പറയാമെന്ന ആഹ്വാനവുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ്. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ.എസ് ഈശ്വരപ്പ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഉപദേശത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ഡിസംബര്‍ നാലിന് കോപ്പാല്‍ മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഈശ്വരപ്പയുടെ ആഹ്വാനം.

‘ബിജെപിയുടെ നേട്ടങ്ങളെ കുറിച്ചെല്ലാം നമ്മള്‍ ജനങ്ങളോട് സംസാരിക്കണം. കേന്ദ്രത്തിലെ നേട്ടങ്ങളെ കുറിച്ചും ഇങ്ങ് കര്‍ണാടകയില്‍ എന്തെല്ലാം ചെയ്യുമെന്നതിനെകുറിച്ചുമെല്ലാം പറയണം. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വേണ്ടി നമ്മള്‍ എന്തു ചെയ്തുവെന്ന് നമ്മള്‍ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കണം.

‘അറിയാത്ത കാര്യമാണെങ്കില്‍ കുറച്ചു കള്ളവും പറയാം. നമ്മള്‍ രാഷ്ട്രീയക്കാരാണ്. ഒരു വിഷയത്തെ കുറിച്ച് നമുക്ക് അറിവില്ലെന്ന് ഒരിക്കലും പറയാന്‍ പാടില്ല’, ഈശ്വരപ്പ പറയുന്നു.

വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ല.എന്നാല്‍ മന്‍മോഹന്‍ സിങ് അധികാരത്തിലേറിയപ്പോള്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായെന്ന് അദ്ദേഹം പ്രസംഗത്തിനിടെ ആരോപിക്കുന്നു.

എന്നാല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ പാകിസ്താന്റെ 10 പട്ടാളക്കാരെ തീര്‍ത്തെന്ന് ജനങ്ങലോട് പറഞ്ഞേക്കണമെന്നും അങ്ങനെയാണ് നിങ്ങള്‍ വിഷയത്തെ വളച്ചൊടിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യങ്ങളറിയില്ലെങ്കില്‍ മോദിയുടെ വ്യക്തിത്വം ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിക്കാനും ഈശ്വരപ്പ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു.