ട്രംപ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി കമലാ ഹാരിസ്

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: യു എസ് സെനറ്റിലെ ഇന്ത്യന്‍ വംശജയും, വനിതാ അംഗവുമായ കമല ഹാരിസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തി. പതിനാറോളം സ്ത്രീകള്‍ ട്രംമ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തില്‍ രാജ്യത്തിന്റെ നന്മയെ കരുതി രാജിവെക്കുന്നതാണ് ഉചിതം- കമലാ ഹാരിസ് ഡിസംബര്‍ 14 ന് പൊളിറ്റിക്കൊയുമായി നടത്തിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് അംഗം കമലാ ഹാരിസ് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ആറ് സെനറ്റ് അംഗങ്ങളുമായി സഹകരിച്ചാണ് പൊതു പ്രസ്താവന തയ്യാറാക്കിയത്.ഈ ആഴ്ചയുടെ ആരംഭത്തില്‍ 16 സ്ത്രീകളില്‍ മൂന്ന് പേര്‍ വിണ്ടും തങ്ങളുടെ ആരോപണം പുതുക്കി ഉന്നയിച്ചതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന് പ്രേരിപ്പിച്ചതെന്ന് കമല ചൂണ്ടികാട്ടി.

പ്രസിഡന്റിനെതിരെ പ്രസ്താവന ഇറക്കിയ സെനറ്റര്‍ ഗില്ലി ബ്രാണ്ട് ഇലക്ഷന്‍ ഫണ്ട് ആവശ്യപ്പെട്ടു തന്റെ ഓഫീസില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ട്വിറ്ററില്‍ ട്രംമ്പ് ചൂണ്ടിക്കാണിച്ചതിനെ നിശിതഭാഷയിലാണ് കമല വിമര്‍ശിച്ചത്. 2020 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കമലയുടെ നടപടി തികച്ചും അനുചിതമായെന്നും ട്രംമ്പ് ട്വിറ്ററില്‍ കുറിച്ചു.