കോവളത്ത് ജപ്പാന്‍ യുവതിയെ പീഡിപ്പിച്ചു – അവശനിലയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ 

കോവളം – ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ ജപ്പാന്‍ വനിതയെ കോവളത്ത് കച്ചവടം നടത്തുന്ന അന്യദേശ യുവാവ് ക്രൂരമായി മാനഭംഗം ചെയ്തു. രക്തസ്രാവം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് അവശനിലയിലായ യുവതിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശിയും കോവളത്തെ ഹാന്‍റിക്രാഫ്റ്റ് വ്യാപാരിയുമായ തേജ എന്ന യുവാവിനെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പന്ത്രണ്ട് ദിവസത്തെ ടൂര്‍ പാക്കേജിലാണ് യുവതിയുള്‍പ്പെട്ട സംഘം കഴിഞ്ഞദിവസം കോവളത്തെത്തിയത്. ഇന്നലെ ഇവിടുത്തെ ഹാന്‍റിക്രാഫ്റ്റ് വ്യാപാര സ്ഥാപനത്തില്‍വെച്ചാണ് യുവതി തേജയുമായി പരിചയപ്പെട്ടത്.

പരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് തേജയുടെ കടയിലെത്തിയ യുവതിയുമായി ഇയാള്‍ താമസസ്ഥലത്തും മറ്റ് പല സ്ഥലങ്ങളിലും കറങ്ങി. രാത്രി വൈകി റൂമില്‍ തിരിച്ചെത്തിയ ശേഷമാണ് യുവതിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്.

പീഡനത്തിനിടെ രക്തസ്രാവമുണ്ടായതോടെ യുവതിയെ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. യുവതിയുടെ കരച്ചിലും നിലവിളിയും കേട്ടെത്തിയവരാണ് ഇവര്‍ താമസിച്ച ഹോട്ടലുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് യുവതിക്കൊപ്പമെത്തിയ മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇവരെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രക്തസ്രാവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയില്‍ നിന്ന് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ ഇവര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് തേജയെ പോലീസ് പിടികൂടിയത്. നാളെ ഇവര്‍ കോവളത്തുനിന്ന് മടങ്ങാനിരിക്കുകയായിരുന്നു. കോവളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.