1984ല്‍ രണ്ട് സീറ്റ് ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നതെന്ന് മോദി

ന്യൂഡല്‍ഹി: വിജയത്തിളക്കം കുറഞ്ഞെങ്കിലും ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഭരണം പിടിക്കാനായ സന്തോഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ചു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹം വികാരാധീനനായി സന്തോഷം പങ്കുവച്ചത്. ഇന്ദിരാ ഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസിന് 18 സംസ്ഥാനങ്ങളേ ഭരിക്കാനായുള്ളൂ. ഇന്ന് ബിജെപി ഭരിക്കുന്നത് 19 സംസ്ഥാനങ്ങളിലാണ്. 1984ല്‍ രണ്ട് സീറ്റ് ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കറിച്ചും അതിനു മുന്നോടിയായി മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും മോദി സഹപ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പു നല്‍കി. തുടര്‍ച്ചയായ ആറാം തവണയാണു ഗുജറാത്ത് ബിജെപി നേടുന്നത്. കോണ്‍ഗ്രസില്‍നിന്ന് ഹിമാചല്‍ പ്രദേശും ഇത്തവണ പിടിച്ചെടുത്തു. ഇതോടെയാണ് 19 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നടത്തുന്നത്. ഇതില്‍ അഞ്ചിടത്ത് സഖ്യകക്ഷി ഭരണമാണ്.

പരാജയത്തിലും വിജയം തേടുന്ന കോണ്‍ഗ്രസിന്റെ ശ്രമം ചിരിയുണര്‍ത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അറിയിച്ചു.