ഗീതാപാരായണ ദൃശ്യങ്ങള്‍ വൈറൽ : മതമൈത്രിയുടെ മാതൃകയായി അഫ്രീന്‍

ലഖ്‌നൗ: പ്രധാനമന്ത്രി ഗീതാ പാരായണം ചെയ്യുന്ന വീഡിയോ കണ്ടതോടെയാണ് ഭഗവദ്ഗീത പഠിക്കണമെന്ന് അഫ്രീന്‍ റൗഫിന്‍ എന്ന മുസ്ലീം പെണ്‍കുട്ടിക്ക് ആഗ്രഹം തോന്നിയത്. പിന്നീട് പരിശീലനത്തിലൂടെ ഗീതാ പഠിക്കുകയും സംസ്ഥാനതലത്തില്‍ ഗീതാപാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ലഖ്‌നൗ സ്വദേശിയായ ഈ പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ താരം. അഫ്രീന്‍ ഗീതാ ശ്ലോകങ്ങള്‍ ചൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഉത്തര്‍പ്രദേശ് എഡ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ ഗീതാ പാരായണമത്സരത്തില്‍ അഫ്രീനയും കൂട്ടുകാരും പങ്കെടുത്തത്.

സ്‌കൂളിലെ അധ്യാപികയാണ് മത്സരത്തിലേക്ക് അഫ്രീനയുടെ പേര് നിര്‍ദേശിച്ചത്. സ്‌കൂള്‍ തലത്തില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ അഫ്രീനയുടെ പ്രകടനം കണ്ട് അധ്യാപകര്‍ തന്നെയാണ് അവള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്.

തന്റെ ഗീതാപാരായണ ദൃശ്യങ്ങള്‍ മതമൈത്രിയുടെ മാതൃകയായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ സന്തോഷത്തിലാണ് അഫ്രീന. ഗീതയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കണമെന്നും പുരാണഗ്രന്ഥങ്ങളെക്കുറിച്ച് ഗവേഷണം നടത്തണമെന്നുമാണ് അഫ്രീന്റെ ആഗ്രഹം. മുസ്ലീമെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ അറിവ് നേടാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകണമെന്ന് അഫ്രീന പറയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരില്‍ക്കാണണമെന്നും അഫ്രീനയ്ക്ക് ആഗ്രഹമുണ്ട്.

ജാതി മത ചിന്തകള്‍ക്കതീതമായി മകളെ ഇഷ്ടവിഷയങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും അഫ്രീനയുടെ വീട്ടുകാര്‍ക്ക് പൂര്‍ണസമ്മതമായിരുന്നു. മകളുടെ വിജയത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.