ജയലളിതയുടെ മരണം: ദിനകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ്

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടിടിവി ദിനകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ് അയച്ചു. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് എ.അറുമുഖസ്വാമിയാണ് ജയയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റിയുള്ള വിവരങ്ങള്‍ തേടി നോട്ടീസ് അയച്ചത്.
ഡിസംബര്‍ അഞ്ചിനാണ് ജയ മരിച്ചത്. 75 ദിവസത്തെ ചികില്‍സക്കുശേഷമായിരുന്നു മരണം. ജയലളിതയുടെ മരണത്തെപ്പറ്റി നിരവധിപേര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചതോടെ സെപ്റ്റംബര്‍ 25ന് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.
ദിനകരനെ കൂടാതെ, ജയിലിലായ വി.കെ.ശശികലയുടെ ബന്ധു കൃഷ്ണപ്രിയ, രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, ജയയുടെ സഹായി എസ്.പൂങ്ങുന്ദ്രന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം ശശികല, ജയ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയുടെ ചെയര്‍മാന്‍ പ്രതാപ് സി.റെഡ്ഢി എന്നിവര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. ജയയുടെ അസുഖവും ചികില്‍സാവിവരങ്ങളുമാണ് ഇവരില്‍നിന്ന് തേടുന്നത്. ജയയുടെ ബന്ധു ദീപ ഉള്‍പ്പെടെയുള്ളവര്‍ കമ്മീഷനു മുന്‍പാകെ മൊഴി കൊടുക്കാന്‍ എത്തിയിരുന്നു.